കൊൽക്കത്ത: സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത് ദമ്പതികൾ. കൊൽക്കത്ത നായപ്പട്ടിയിലെ ഫ്ലാറ്റിലാണ് ദമ്പതികളുടെ ആത്മഹത്യ. നാൽപ്പത് കാരിയായ ശ്രുതിദ ഗുഹ ബിശ്വാസ്, 45കാരനായ ദേബാശിഷ് എന്നിവരാണ് മരിച്ചത്. ശ്രുതിദ കട്ടിലിൽ മരിച്ച നിലയിലും ദേബാശിഷ് സാലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
ഇവരുടെ മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാദ്ധ്യതകളെ തുടർന്നാണ് മരിക്കുന്നതെന്നും തങ്ങളുടെ മൃതദേഹങ്ങൾ ഒരുമിച്ച് അടക്കണമെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. സ്ത്രീയുടെ കഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ ഉള്ളതായി പോലീസ് പറഞ്ഞു. ശ്രുതിദയെ കൊലപ്പെടുത്തിയ ശേഷം ദേബാശിഷ് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഒന്നരമാസം മുൻപാണ് ദമ്പതികൾ കൊൽക്കത്തയിൽ എത്തുന്നത്. ഇരുവരും കുടുംബവുമായി വഴക്കിട്ട് കൊൽക്കത്തയിൽ എത്തുകയായിരുന്നു. ചെന്നൈയാണ് ഇവരുടെ സ്വദേശം. ബുധനാഴ്ച്ച ഫ്ലാറ്റ് ഒഴിച്ച് ചെന്നൈയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇരുവരും. ബുധനാഴ്ച്ച ഉടമസ്ഥൻ ഫ്ലാറ്റിന്റെ താക്കോൽ വാങ്ങാൻ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. നിരവധി തവണ കോളിംഗ് ബെൽ അടിച്ചിട്ടും തുറന്നില്ല.
വീട്ടിനുള്ളിൽ എസിയും ടിവിയും പ്രവർത്തിക്കുകയായിരുന്നുവെന്നും ഉടമസ്ഥൻ പറഞ്ഞു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നപ്പോൾ ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. ഫൊറൻസിക്ക് സംഘം വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു.
Comments