കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ ആർ.ബി.ശ്രീകുമാർ ഉൾപ്പെടെയുള്ള നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു കഴിഞ്ഞയാഴ്‌ച്ച വാദം കേൾക്കവേ കോടതിയെ അറിയിച്ചിരുന്നു.
ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എൻജിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടതായും സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം.
കേസന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണ് ഉള്ളത്. പ്രതികളായ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, ആർബി ശ്രീകുമാർ, പിഎസ് ജയപ്രകാശ് എന്നിവരുടെ ജാമ്യ ഹർജികളാണ് കോടതി ഇന്നും പരിഗണിക്കുന്നത്. ജാമ്യ ഹർജിയെ എതിർത്ത് നമ്പി നാരായണന്റേതുൾപ്പെടെയുള്ള മൊഴികളടങ്ങിയ സത്യവാങ്മൂലം കഴിഞ്ഞ ദിവസം സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു.
















Comments