ഇസ്സാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി മുൻ അന്താരാഷ്ട താരം റമിസ് രാജയെ തെരഞ്ഞെടുത്തു. പിസിബി ജനറൽബോഡി യോഗത്തിൽ ഐകകണ്‌ഠേനയാണ് റമിസ് രാജയെ തെരഞ്ഞെടുത്തത്. റമീസ് രാജ മാത്രമാണ് നോമിനേഷൻ നൽകിയിരുന്നത്. മൂന്ന് വർഷമാണ് കാലാവധി. പിസിബിയുടെ തലപ്പത്ത് എത്തുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് റമീസ് രാജ.
പ്രതിസന്ധിയിലൂടെ പോകുന്ന പാക് ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ റമീസിന് ആവുമോയെന്നാണ് കളി ആരാധകർ ഉറ്റു നോക്കുന്നത്. ഭീകരാക്രമണ ഭീഷണി കാരണം മറ്റ് രാജ്യങ്ങളുടെ ദേശീയ ടീമുകൾ പാകിസ്താനിൽ കളിക്കാൻ തയ്യാറാകുന്നില്ല.
പാകിസ്താൻ പ്രീമിയർ ലീഗ് പോലും വിദേശത്താണ് നടക്കുന്നത്. ഇതെല്ലാം ക്രിക്കറ്റ് ബോർഡിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കോഴയിലും വാതുവയ്പ്പിലും ഉഴറി നിൽക്കുന്ന പാക് ക്രിക്കറ്റിനെ നേരെയാക്കാൻ മുൻ ഓപ്പണിങ് ബാറ്റ്‌സ്മാന് കഠിന പരിശ്രമം തന്നെ വേണ്ടിവരും.















