തിരുവനന്തപുരം:പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെഎസ്ആർടിസി യാത്രാ ഫ്യുവൽസിന്റെ സംസ്ഥാന തല ഉദ്ഘാടനം ബുധനാഴ്ച നടക്കും.തിരുവനന്തപുരം കിഴക്കേകോട്ടയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എന്.ബാലഗോപാല് ആണ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുക
കെ.എസ്.ആർ.ടി.സി. പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോർത്തുകൊണ്ട് നടപ്പിലാക്കുന്ന നൂതന സംരംഭമാണ് ‘കെഎസ്ആർടിസി യാത്രാ ഫ്യൂവൽസ്.
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ കെഎസ്ആർടിസിയുടെ എട്ട് പമ്പുകൾ പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനായി നൽകാനാണ് തീരുമാനം. കിഴക്കേകോട്ട,കിളിമാനൂർ,ചടയമംഗലം,ചാലക്കുടി,മൂവാറ്റുപുഴ,മൂന്നാർ,ചേർത്തല,കോഴിക്കോട് എന്നിവടങ്ങളിലെ പെട്രോൾ പമ്പുകളാണ് പൊതുജനങ്ങൾക്ക് തുറന്ന് നൽകുക.തുടർന്ന് 75 പമ്പുകളിൽ നിന്നും പെട്രോൾ നിറയ്ക്കാനായി അനുമതി നൽകും.സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്.
തുടക്കത്തിൽ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്ലെറ്റു കളിൽ വിതരണം ചെയ്യുന്നത്. എന്നാൽ ക്രമേണ ഹരിത ഇന്ധനങ്ങളായ എൽഎൻജി, സിഎൻജി, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സെന്റർ തുടങ്ങിയവും, 5 കിലോയുള്ള എൽപിജി സിലിണ്ടർ ആയ ‘ചോട്ടു’ തുടങ്ങിയവയും ഇവിടെ നിന്ന് ലഭിക്കും. ഇന്ധനം നിറയ്ക്കാനെത്തുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങളും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നൽകാൻ തീരുമാനിച്ചിട്ടുണ്ട.്
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബൈക്ക് യാത്രക്കാർക്ക് എഞ്ചിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും. കൂടാതെ 200 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര മുചക്ര വാഹന ഉടമകൾക്കും, 500 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കും പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കാം. ക്യാമ്പയിനിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.
Comments