ചെന്നൈ: നീറ്റ് പരീക്ഷയ്‌ക്ക് പിന്നാലെ പരാജയഭീതിയിൽ ആത്മഹത്യകൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളോട് ജീവിതം അവസാനിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നാല് ദിവസത്തിനിടെ മൂന്നാമത്തെ ആത്മഹത്യ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി അഭ്യർത്ഥനയുമായി എത്തിയത്.
അപേക്ഷിക്കുകയാണ്, ദയവായി നിങ്ങളുടെ ജീവിതം അവസാനിപ്പിക്കാതിരിക്കുക, നിങ്ങളാൽ ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. ആത്മവിശ്വാസത്തോടെ പഠിക്കുക, കുട്ടികളിൽ സമ്മർദ്ദം ചെലുത്താതെ പഠിക്കാനുള്ള സാഹചര്യം മാതാപിതാക്കൾ ഒരുക്കണം. മനസിന് പിരിമുറുക്കം തോന്നുന്ന ഘട്ടങ്ങളിൽ 104ലേക്ക് വിളിക്കണമെന്നും മാനസികാരോഗ്യ വിദഗ്ധർ നിങ്ങളോട് സംസാരിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും തയ്യാറാകുമെന്നും വിദ്യാർത്ഥികളോട് മുഖ്യമന്ത്രി പറഞ്ഞു. നാല് ദിവസത്തിനിടെ നിരന്തരമായി ആത്മഹത്യകൾ തുടരുന്നതിനാൽ സംസ്ഥാനത്തെ പോലീസ് ഡിപ്പാർട്ട്‌മെന്റും വിദ്യാർത്ഥികൾക്ക് ബോധവത്കരണവുമായി എത്തിയിരുന്നു.
തമിഴ്‌നാട്ടിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി 15 വിദ്യാർത്ഥികൾ എങ്കിലും നീറ്റ് പരീക്ഷാപേടിയിൽ ജീവൻ ത്യജിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ വർഷം ഒരാൺകുട്ടിയും രണ്ട് പെൺകുട്ടികളുമടക്കം മൂന്ന് പേരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നടന്നത്. ഇതിനിടെ നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കാനുള്ള ബില്ലും നിയമസഭയിൽ പാസാക്കിയിരുന്നു. കേന്ദ്രനിയമത്തെ വെല്ലുവിളിക്കുന്ന തീരുമാനമായതിനാൽ രാഷ്‌ട്രപതിയുടെ അംഗീകാരം കൂടാതെ ബിൽ പ്രാബല്യത്തിൽ വരുത്താൻ സാധിക്കില്ല.
സ്റ്റാലിന്റെ പാർട്ടിയായ ഡിഎംകെ ഭാഗമാകുന്ന യുപിഎ സർക്കാരാണ് വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് നീറ്റ് പരീക്ഷാ വ്യവസ്ഥകളും മാനദണ്ഡങ്ങളും അവതരിപ്പിച്ചെന്നത് മറ്റൊരു വസ്തുതയാണ്.
Comments