ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിലെ രണ്ടാം ഘട്ടത്തിന് ഇന്ന് യു.എ.ഇയിൽ തുടക്കമാകും. അഞ്ചു മാസം മുമ്പ് ആഘോഷത്തോടെ ഇന്ത്യയിൽ ആരംഭിച്ചെങ്കിലും കൊറോണ ബാധ രൂക്ഷമായതോടെയാണ് മത്സരങ്ങൾ നിർത്തിയത്. യു.എ.ഇയിൽ മൂന്ന് സ്‌റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഒരു പരമ്പര കൊറോണ കാരണം ഇടയ്‌ക്ക് വെച്ച് നിർത്തണ്ടിവന്ന അവസ്ഥയിലാണ് ഇന്ത്യൻ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും ഐ.പി.എല്ലിനായി എത്തുന്നത്. ഇന്ന് ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും.
ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ദുബായ് അന്താരാഷ്ട സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. കാണികൾക്കും പ്രവേശനം അനുവദിച്ചിരിക്കുന്നു എന്നത് ആവേശം കൂട്ടും. ഇഷ്ടതാരങ്ങളേയും ടീമുകളേയും നേരിട്ട് പ്രോത്സാഹിപ്പിക്കാൻ ആരാധകർക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. ടീമുകൾ ചെറിയ ചില മാറ്റങ്ങളോടെയാണ് രണ്ടാം ഘട്ടത്തിന് ഇറങ്ങുന്നത്.
ആകെ 60 മത്സരങ്ങളിൽ മുപ്പതാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. നാളെ കൊൽക്കത്തയും ബംഗളൂരുവും ഏറ്റുമുട്ടും. എട്ടു ടീമുകളിൽ രണ്ടു ടീമുകൾ എട്ടു മത്സരങ്ങൾ വീതവും മറ്റുള്ളവർ ഏഴു മത്സരങ്ങളുമാണ് ഇതുവരെ പൂർത്തിയാക്കിയത്. മത്സരങ്ങൾ ഇടക്ക് നിർത്തുമ്പോൾ എട്ടു മത്സരങ്ങളിൽ ആറു ജയവും രണ്ടു തോൽവിയുമായി 12 പോയിന്റോടെ ഡൽഹി ക്യാപ്പിറ്റൽസാണ് മുന്നിൽ. ഏഴു മത്സങ്ങളിലായി അഞ്ചു ജയവും രണ്ടു തോൽവിയുമായി 10 പോയിന്റോടെ ചെന്നൈയും അതേ പോയിന്റോടെ മൂന്നാം സ്ഥാനത്ത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവുമാണ് പട്ടികയിലുള്ളത്. മുംബൈ നാലാം സ്ഥാനത്താണ്.
Comments