ന്യൂഡൽഹി: ഇന്ത്യയിലെ രണ്ട് കടൽതീരങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം.കേരളത്തിലെ കോവളവും പുതുച്ചേരിയിലെ ഏദൻ കടൽതീരവും ബ്ലൂ ഫ്ളാഗ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടു.രാജ്യത്ത് ഇതോടെ 10 കടൽതീരങ്ങൾ ബ്ലൂ ഫ്ളാഗ് പട്ടികയിൽ ഉൾപ്പെട്ടു.
ഡെൻമാർക്കിലെ ഫൗണ്ടേഷൻ ഫോർ എൻവിയോൺമെന്റ് എജ്യുക്കേഷനാണ് എറ്റവും വൃത്തിയും സുരക്ഷിതവുമായ കടൽത്തീരങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്.അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച 33 കർശനമാനദണ്ഡങ്ങൾ കണക്കിലെടുത്താണ് മികച്ച കടൽതീരങ്ങളെ പ്രഖ്യാപിക്കുന്നത്. യുനസ്കോ,ഐസിയുഎൻ,യുഎൻഡബ്ല്യുടിഒ,യുഎൻഇപി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ജൂറിയാണ് ബ്ലൂ ഫ്ളാഗ് അംഗീകാരം നൽകുന്നത്.
പരിസ്ഥിതി-വനം മന്ത്രി ഭൂപേന്ദർ യാദവ് ടിറ്റ്വറിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ശുചിത്വവും ഹരിതവുമായ ഇന്ത്യയിലേക്കുള്ള യാത്രയിലെ മറ്റൊരു നാഴികകല്ലാണ് ഈ അംഗീകാരമെന്ന് പരിസ്ഥിതി മന്ത്രി കുറിച്ചു. ഇന്ത്യയിലെ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബന്ധതയ്ക്കുള്ള ആഗോള അംഗീകാരമായാണ് ബ്ലൂ ഫ്ളാഗ് അംഗീകാരത്തെ കേന്ദ്രസർക്കാർ കണക്കാക്കുന്നത്.
ഇന്ത്യയിലെ തീരദേശമേഖലകകളുടെ സുസ്ഥിരവികസനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച ബീംസ് പദ്ധതിയുടെ വിജയമാണ് ഇത്തരം അംഗീകാരങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് പരിസ്ഥിതിപ്രവർത്തകർ വ്യക്തമാക്കി.
തീരദേശ ജലത്തിലെ മലിനീകരണം കുറയ്ക്കൽ, കടൽത്തീരത്തെ സൗകര്യങ്ങളുടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കൽ, തീരദേശ ആവാസവ്യവസ്ഥയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കൽ, തീരദേശത്തേയ്ക്ക് പോകുന്നവരുടെ ശുചിത്വവും അവരുടെ സുരക്ഷയും ഉയർന്ന നിലവാരവും കാത്തുസൂക്ഷിക്കാൻ പ്രാദേശിക അധികാരികൾ പ്രാപ്തമാക്കൽ എന്നിവയാണ് ബീംസ് പദ്ധതിയുടെ ലക്ഷ്യം.
Comments