പാകിസ്താന് മറുപടി നൽകാൻ ഇന്ത്യയ്‌ക്ക് നരേന്ദ്ര മോദിയും അമിത് ഷായും തന്നെ വേണമെന്നില്ല. വിദേശ കാര്യമന്ത്രാലയത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ തന്നെ ധാരാളം. ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇക്കുറി ചുട്ടമറുപടി നൽകിയത് സ്നേഹ ദുബെയാണ് . പാക് അധീന കശ്മീരിൽ നിന്ന് ഒഴിഞ്ഞു പൊക്കോണമെന്നാണ് സ്നേഹ ദുബെ ഇമ്രാൻ ഖാനോട് പറഞ്ഞത്.
യുഎന്നിലെ ഇന്ത്യൻ സെക്രട്ടറിയായ സ്നേഹയുടെ പ്രസംഗം സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. കശ്മീർ വിഷയം, താലിബാനുള്ള പിന്തുണ, ആഗോള തലത്തിലെ ഇസ്ലാമോഫോബിയ തുടങ്ങിയവയായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗത്തിലെ ഉള്ളടക്കം. എന്നാൽ പാകിസ്താൻ തീവ്രവാദം വളർത്തുകയാണെന്ന് സ്നേഹ ദുബെ തുറന്നടിച്ചു. ഭീകരർ സ്വതന്ത്രമായി നടക്കുന്ന രാജ്യമാണ് പാകിസ്താൻ എന്നായിരുന്നു സ്നേഹയുടെ പ്രതികരണം.
രാജ്യത്തെ വർഗ്ഗീയ സംഘർഷങ്ങൾ ഭീകരവാദ പ്രവർത്തനങ്ങളായി മാറുകയാണ്. പാക് നേതാക്കൾ ഇന്ത്യയെ കുറിച്ച് വ്യാജപ്രചാരണം നടത്തി ലോകത്തെ കബളിപ്പിക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം പാകിസ്താനില്ലെന്നും സ്നേഹ മുന്നറിയിപ്പ് നൽകി. പാകിസ്താന്റെ സമീപനം തീ കെടുത്തുന്നവനെന്ന് തോന്നിപ്പിച്ച് പുരയ്‌ക്ക് തീയിടുന്ന പോലെയാണ്. അയൽ രാജ്യങ്ങളെ മാത്രമെ നശിപ്പിക്കു എന്ന് കരുതിയാണ് പാകിസ്താൻ ഭീകരരെ വളർത്തുന്നത്. എന്നാൽ അവരുടെ നയങ്ങൾ കാരണം ലോകം ബുദ്ധിമുട്ടുകയാണ്.
കൊടും ഭീകരൻ ഒസാമ ബിൻ ലാദന് പോലും അഭയം നൽകിയ രാജ്യമാണ് പാകിസ്താൻ. ഇന്നും രക്തസാക്ഷിയാണെന്ന് പറഞ്ഞ് അയാളെ ആദരിക്കുകയാണെന്നും സ്നേഹ പ്രസംഗത്തിൽ വിമർശിച്ചു. സ്നേഹയുടെ പാകിസ്താനെതിരായ ശക്തമായ വാക്കുകൾ ട്വിറ്ററിൽ ട്രെൻഡിംഗായി. ഭീകരതയെ സംരക്ഷിക്കുകയും പിൻതുണയ്‌ക്കുകയും ചെയ്യുന്ന പാകിസ്താന്റെ യഥാർത്ഥ മുഖം ലോകത്തിന് മുൻപിൻ തുറന്ന് കാണിച്ച ഇന്ത്യൻ സെക്രട്ടറിയെ അഭിനന്ദിക്കാനും സോഷ്യൽ മീഡിയയിൽ മത്സരമാണ്. ഇന്ത്യൻ ഫോറിൻ സർവ്വീസ് എന്ന സ്വപ്‌നം 12-ാം വയസ്സു മുതൽ മനസിൽ കൊണ്ടു നടക്കുകയായിരുന്ന സ്നേഹ്ക്ക ദുബേ ഒടുവിൽ സ്വപ്ന സാക്ഷാത്കാരം നേടിയെന്ന് മാത്രമല്ല , ലോകം ശ്രദ്ധിക്കുന്ന പ്രസംഗം ഐക്യരാഷ്‌ട്ര സഭയിൽ നടത്തുകയും ചെയ്തു.
സാധാരണ കുടുംബത്തിൽ ജനിച്ച് ഗോവയിൽ സ്‌കൂൾ വിദ്യാഭ്യാസവും പൂനെയിലെ ഫെർഗൂസൺ കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ജെഎൻയു സ്‌കൂൾ ഓഫ് ഇന്റർനാഷണലിൽ നിന്ന് എംഫിൽ നേടിയ സ്‌നേഹ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടി ഐഎഫ്എസിന് ചേർന്നു.
ആദ്യം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു സ്നേഹയ്‌ക്ക് നിയമനം. പിന്നീട് മാഡ്രിഡിലെ ഇന്ത്യൻ എംബസിയിലേക്ക് മാറി. ഇതിന് ശേഷമാണ് യുഎന്നിലെ ഇന്ത്യൻ സെക്രട്ടറിയാകുന്നത്. പാക് ഭീകരതയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയാണ് സ്നേഹ ദുബെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമായത്.
Comments