ദുബായ്: ഐ.പി.എല്ലിൽ കരുത്തോടെ മുന്നേറുന്ന കൊൽക്കത്തയ്‌ക്കെതിരെ അവസാന നിമിഷത്തിൽ പഞ്ചാബിന് ആവേശ ജയം. ആറു വിക്കറ്റിനാണ് പഞ്ചാബ് കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോൽപ്പിച്ചത്. കൊൽക്കത്തയുടെ 166 എന്ന സ്‌കോറിനെ മൂന്ന് പന്ത് അവശേഷിക്കേയാണ് പഞ്ചാബ് മറികടന്നത്. 55 പന്തിൽ 67 റൺസെടുത്ത പഞ്ചാബ് നായകൻ കെ.എൽ.രാഹുലും അവസാന ഓവറുകളിൽ 22 റൺസുമായി നിർണ്ണായക പ്രകടനം നടത്തിയ ഷാരൂഖ് ഖാനുമാണ് പഞ്ചാബിന്റെ വിജയ ശിൽപ്പികൾ.
കൈവിട്ട ക്യാച്ചുകളാണ് കൊൽക്കത്തയ്‌ക്ക് ലഭിക്കുമായിരുന്ന ജയം ഇല്ലാതാക്കിയത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ മായങ്കിനെ കൈവിട്ട കൊൽക്കത്ത അപ്പോൾ തന്നെ തോറ്റു. 27 പന്തിൽ മൂന്ന് പടുകൂറ്റൻ സിക്‌സറുമായിട്ടാണ് മായങ്ക് അഗർവാൾ മടങ്ങിയത്. നിക്കോളാസ് പൂരനെ രാഹുൽ ത്രിപാഠി കൈവിട്ടു. അവസാന നിമിഷത്തിൽ രാഹുലിന്റെ ക്യാച്ച് പന്ത് നിലത്തുമുട്ടിയെന്ന പേരിൽ മാച്ച് റഫറി അനുവദിച്ചില്ല. അവസാനം വിജയ റൺസ് പഞ്ചാബിന്റെ ഷാരൂഖ് നേടിയതും കൊൽക്കത്ത വിട്ട ഒരു ക്യാച്ചിലൂടെയായി. ഷാരൂഖിന്റെ ക്യാച്ച് വെങ്കിടേശ് അയ്യർ കയ്യിലാക്കിയെങ്കിലും ബൗണ്ടറിലൈനിനകത്ത് വീണതോടെ സിക്‌സറായിമാറി. പിന്നീട് അവസാന ഓവറിലെ മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് ഉയർത്തിവിട്ട ഷാരൂഖിന്റെ ഷോട്ട് രാഹുൽ ത്രിപാഠിയുടെ കയ്യിൽ തട്ടി സിക്‌സറായതോടെ പഞ്ചാബ് താരങ്ങൾ വിജയനൃത്തത്തിലായി.
കൊൽക്കത്തയ്‌ക്കായി വരുൺ ചക്രവർത്തി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ശിവം മാവി, സുനിൽ നരെയ്ൻ, വെങ്കിടേശ് അയ്യർ എന്നിവർ ഒരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്‌ക്കായി വെങ്കിടേശ് അയ്യർ മികച്ച ബാറ്റിംഗാണ് വീണ്ടും പുറത്തെടുത്തത്. സീസൺ മുഴുവൻ മികച്ച സ്ഥിരത കാണിക്കുന്ന ഓൾറൗണ്ടർ 49 പന്തിൽ 67 റൺസെടുത്താണ് മടങ്ങിയത്. അതേ സമയം ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തി. 26 പന്തിൽ 34 എടുത്ത രാഹുൽ ത്രിപാഠി വെങ്കിടേശിന് മികച്ച പിന്തുണയാണ് നൽകിയത്. 18 പന്തിൽ 31 റൺസെടുത്ത നിതീഷ് റാണയും റൺസ് കയറ്റി. അവസാന ഓവറുകളിൽ ആഞ്ഞടിക്കാനുള്ള ശേഷി ദിനേശ് കാർത്തിക്കിനില്ലാതെ പോയതോടെ സ്‌കോർ 165ൽ ഒതുങ്ങി.
പഞ്ചാബിനായി അർഷദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. രവി ബിഷ്‌ണോയി രണ്ടു വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. 12 കളികളിലായി പഞ്ചാബ് 12 കളികളിലായി 5 ജയങ്ങളോടെ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്. ഇന്നലെ തോറ്റെങ്കിലും റൺറേറ്റിന്റെ മികവിൽ കൊൽക്കത്ത 5 ജയങ്ങളോടെ തന്നെ നാലാം സ്ഥാനത്ത് തുടരുകയാണ്.















