മലപ്പുറം: രണ്ട് ദിവസത്തിനിടെ മലപ്പുറം ജില്ലയിൽ നാടുകടത്തിയത് നാല് പേരെ. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് നടപടി. കാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്കോട് താമസിക്കുന്ന സുഫൈൽ, പെരിന്തൽമണ്ണ പോലീസ് പരിധിയിൽപ്പെട്ട മുഹമ്മദ് ആദിൽ, പുത്തനങ്ങാടി സ്വദേശി ആസിഫ്, നിലമ്പൂർ സ്വദേശി ശദാബ് എന്നിവരെയാണ് നാടുകടത്തിയത്.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ മേഖലാ ഡി ഐ ജി. എ അക്ബറാണ് ഒരു വർഷത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ജില്ലയിൽ പ്രവേശിക്കാൻ പാടുള്ളൂ. ഇവർ ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം പോലീസിൽ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ആദിൽ പെരിന്തൽമണ്ണ, മങ്കട പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സുഫൈലിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കാളികാവ് പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്. ആസിഫിനെതിരെ പെരിന്തൽമണ്ണ, മങ്കട പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളുണ്ട്.
ശദാബിനെതിരെ ഏഴ് കേസുകളാണുള്ളത്. വീട്ടിൽ കയറി സ്ത്രീയെയും മകനെയും മർദിച്ച് ഭീഷണിപ്പെടുത്തിയ കേസ്, മധു എന്നയാളെ കാറിൽ നിന്നിറക്കി അക്രമിച്ച കേസ്, യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് തുടങ്ങിയവയാണ് ഇയാൾക്കെതിരെയുള്ളത്.
Comments