തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേർ പിടിയിൽ. വിഴിഞ്ഞം പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വിഴിഞ്ഞം ഉച്ചക്കടയിൽ നിന്ന് 45 കിലോ ഭാരമുള്ള പിച്ചളയിൽ നിർമ്മിച്ച നടരാജ വിഗ്രഹം പിടികൂടിയത്. വിഗ്രഹം കടത്തുന്നത് സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
കാറിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ഡൽഹിയിൽ നിർമ്മിച്ചതാണ് വിഗ്രഹം. ഇത് കോവളത്തെ ഒരു കരകൗശല വിൽപ്പനക്കാരനിൽ നിന്നും ആറാലുംമൂട് സ്വദേശികളായ രണ്ടു പേർ നാല്പതിനായിരം രൂപക്ക് വാങ്ങി. അയാളാണ് തങ്ങൾക്ക് കച്ചവടത്തിനായി കൈമാറിയതെന്നും പിടിയിലായവർ പോലീസിനോട് പറഞ്ഞു.
ടൂറിസം കേന്ദ്രമായ കോവളത്ത് വിദേശികളെ ലക്ഷ്യമിട്ട് എത്തിച്ചതാകാം വിഗ്രഹം എന്നാണ് സൂചന. അതേസമം കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശികളുടെ വരവ് കുറഞ്ഞതിനാൽ പുരാവസ്തു എന്ന പേരിൽ കബളിപ്പിക്കാനുള്ള ശ്രമമാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്. വിഗ്രഹത്തിന് അമ്പത് വർഷത്തെ പഴക്കമുണ്ടെന്നാണ് പിടിയിലായവർ പറഞ്ഞത്. തൊണ്ടി മുതൽ എന്ന നിലയിൽ വിഗ്രഹം കോടതിയിൽ ഹാജരാക്കി.
Comments