ചെന്നൈ: പ്രകൃതിക്ക് ദോഷകരമായ പ്ലാസ്റ്റികിനെതിരെ ബോധവൽക്കരണവുമായി ഷർവേഷിന്റെ ഒറ്റയാൾ പോരാട്ടം. കന്യാകുമാരിയിൽ നിന്നും ചെന്നൈ വരെ 750 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തോൺ സംഘടിപ്പിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
സായിറാം മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥിയായ ഷർവേഷാണ് മാരത്തോൺ ആരംഭിച്ചത്. സുസ്ഥിര വികസനത്തിനായി ഐക്യരാഷ്ട്രസഭയുടെ ആഗോള ലക്ഷ്യങ്ങളെ കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കാനാണ് ഷർവേഷ് പരിപാടി സംഘടിപ്പിച്ചത്. പത്ത് ദിവസത്തിനുള്ളിൽ 750 കിലോമീറ്റർ ദൂരം ഓടിയെത്താനാണ് ഈ കൊച്ചുമിടുക്കൻ ശ്രമിക്കുന്നത്.
മാരത്തോണിനിടെ രണ്ട് ലക്ഷം വൃക്ഷങ്ങൾ ഷർവേഷ് നടും. ഈ പരിപാടി പൂർത്തിയാക്കുന്നതോടെ ലോക റെക്കോർഡിൽ ഇടം നേടാൻ ശ്രമിക്കുകയാണ് ഒമ്പതുകാരൻ. റോട്ടറി ഇന്റർനാഷണൽ, ജൂനിയർ ചേംബർ ഇന്റർനാഷണൽ എന്നീ സംഘടനങ്ങകളാണ് ഷർവേഷിനെ പിന്തുണച്ച് മാരത്തോണിൽ പങ്കെടുക്കന്നത്.
ചെറുപ്രായത്തിൽ തന്നെ വലിയ നേട്ടങ്ങളാണ് ഷർവേഷ് സ്വന്തമാക്കിയത്. ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത് 146 മെഡലുകളും, 62 സമ്മാനങ്ങളും, 16 കാഷ് പ്രൈസും ഷർവേഷ് നേടി. അഞ്ചാം വയസ്സിൽ ഒരു കിലോമീറ്റർ ദൂരം പിന്നോട്ട് ഓടിയതിന് ഇന്ത്യൻ റെക്കോർഡ് കരസ്ഥമാക്കിയ അതുല്യ പ്രതിഭയാണ് ഒമ്പതുകാരൻ. ഇതിനോടകം തന്നെ 486 കിലോമീറ്റർ ദൂരം ഓടുകയും 56 മാരത്തോണുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് ഷർവേഷ്.
Comments