ന്യൂഡൽഹി: ഇന്ത്യയും നേപ്പാളുമായി വ്യാപാര മേഖലയിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാകുന്നു. അതിർത്തിയിലെ റെയിൽവേ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ജയ്‌നഗർ-കുർത്ത പ്രദേശങ്ങളിലൂടെ ട്രെയിൻ സർവീസ് ആരംഭിക്കാനാണ് ഇരു രാജ്യങ്ങളും പദ്ധതി തയ്യാറാക്കുന്നത്. കൂടാതെ റക്‌സോൾ, കാഠ്മണ്ഡു എന്നീ പ്രദേശങ്ങളിൽ റെയിൽവേ ലൈൻ സ്ഥാപിക്കാനുള്ള ധാരണാപത്രത്തിലും രാജ്യങ്ങൾ ഒപ്പിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തിനത്തിനാവശ്യമായ സാങ്കേതിക സഹായങ്ങളാണ് കരാറുകൾ ഉറപ്പു വരുത്തുന്നത്. നേപ്പാളുമായി ആരംഭിക്കാനിരിക്കുന്ന അതിർത്തി റെയിൽവേ സർവീസുകൾക്ക് ഒരു മാർഗ്ഗരേഖയായും ഇത് ഉപകരിക്കും. നിർദ്ദിഷ്ട റക്സോൾ-കാഠ്മണ്ഡു ബ്രോഡ് ഗേജ് റെയിൽവേ ലൈൻ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ അതിർത്തിയിൽ ആരംഭിച്ച ജയ്‌നഗർ-ബിജൽപൂര-ബർദിബാസ്, ജോഗ്ബാനി-ബിരത്‌നഗർ എന്നീ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും വിശകലനം ചെയ്തു. നിലവിൽ 34 കിലോമീറ്റർ ദൂരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി രാജ്യങ്ങൾ വിലയിരുത്തി.
റക്സോൾ-കാഠ്മണ്ഡു ബ്രോഡ് ഗേജ് റെയിൽവേ ലൈനിന്റെ പ്രവർത്തന പുരോഗതികളെ കുറിച്ചും, പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച നടന്നു. റെയിൽവേയ്‌ക്കു പുറമെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളുടെയും സഹകരണം വർദ്ധിപ്പിക്കും. രണ്ടാം മോദി സർക്കാർ ഭരണത്തിൽ എത്തിയ ശേഷം നേപ്പാളുമായി ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഡമാണ്. ഇത് ചൈന ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾക്ക് വൻ തിരിച്ചടിയായിരുന്നു.
















Comments