വാഷിംഗ്ടൺ: മ്യാൻമർ സൈനിക ഭരണകൂടത്തിനെ ആസിയാൻ സമിതിയിൽ കയറ്റില്ലെന്ന തീരുമാനത്തിനെ പിന്തുണച്ച് അമേരിക്ക. മ്യാൻമർ മുൻ ഭരണാധികാരി ആംഗ് സംഗ് സൂകിയെ സന്ദർശിക്കാൻ ആസിയാൻ പ്രതിനിധികളെ അനുവദിക്കില്ലെന്ന ജനറൽ മിൻ ആംഗ് ഹ്ലയാംഗിന്റെ തീരുമാനത്തിന് പിന്നാലെയാണ് ആസിയാൻ കടുത്ത നിലപാട് സ്വീകരിച്ചത്. ആസിയാൻ സമിതിയിൽ മ്യാൻമറിനൊപ്പം ഫിലിപ്പീൻസ്, മലേഷ്യ,
തായ്‌ലന്റ്, വിയറ്റ്‌നാം, ബ്രൂണേയ്, കംബോഡിയ,ഇന്തോനേഷ്യ, ലാവോസ്, സിംഗപ്പൂർ എന്നിവയടക്കം പത്തുരാജ്യങ്ങളാണുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്ത മ്യാൻമറിലെ ജൂന്റ എന്ന വിളിപ്പേരിലറിയപ്പെടുന്ന സൈനിക ഭരണകൂടത്തിനെതിരെ യൂറോപ്യൻ യൂണിനും അമേരിക്കയ്‌ക്ക് പിന്നാലെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അഞ്ഞൂറിലേറെ പ്രതിഷേധക്കാരെ കൊന്നൊടുക്കി മ്യാൻമർ സൈന്യം നടത്തിയത്. മൂവായിരത്തിലധികം പേർ നിലവിൽ ജയിലിലാണ്.
മുൻഭരണകൂടം കൊടും അഴിമതിയാണ് നടത്തിയതെന്നും സൂ കി മ്യാൻമറിന്റെ ഓദ്യോഗിക രഹസ്യങ്ങൾ വിവിധ രാജ്യങ്ങൾക്ക് കൈമാറിയെന്നുമാണ് സൈനിക മേധാവിയുടെ ആരോപണം. ഫെബ്രുവരി ഒന്നിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണതുടർച്ചയ്‌ക്കായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ് സൂ കിയേയും മറ്റ് നേതാക്കളേയും വീട്ടി തടങ്കലിലാക്കിയത്. ആസിയാനും അമേരിക്കയും യൂറോപ്യൻ യൂണിയനും നടപടി സ്വീകരിക്കുമ്പോൾ റഷ്യയും ചൈനയും മ്യാൻമർ സൈനിക ഭരണകൂടത്തെ ഇതുവരെ വിമർശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Comments