തിരുവനന്തപുരം: കൊറോണ ഉണ്ടാക്കിയ നീണ്ട ഇടവളയ്ക്ക് ശേഷം സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളടക്കമുള്ള കലാലയങ്ങൾ ഇന്ന് തുറക്കും. 18 വയസ്സ് തികയാത്തവർക്കും ക്ലാസുകളിൽ പ്രവേശിക്കാം എന്നാൽ മാതാപിതാക്കൾ വാക്സിൻ സ്വീകരിച്ചവരായിരിക്കണമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച തുറക്കാനിരുന്ന ക്ലാസുകൾ തീവ്രമഴ കാരണമാണ് മാറ്റിവെച്ചത്.
കൊറോണ മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും നിർദ്ദേശങ്ങൾ നേരത്തെ നൽകിയിരുന്നു. കൊറോണ പ്രോട്ടോക്കോൾ ലംഘിക്കപ്പെടാത്തവിധം സൗകര്യപ്രദമായ തീരുമാനം അതാത് സ്ഥാപനങ്ങൾക്കെടുക്കാം. എന്നാൽ, വാക്സിനേഷൻ സംബന്ധിച്ച് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ഒരു കാരണവശാലും വിട്ടുവീഴ്ച വരുത്തരുതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കോളേജുകളിൽ എല്ലാവിധ മുൻ കരുതലുകളും ഉണ്ടായിരിക്കണം. ആവശ്യാനുസരണം ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണങ്ങൾ, തെർമൽ സ്കാനറുകൾ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം. പതിനെട്ട് വയസ്സ് തികയാത്തതുകൊണ്ട് വാക്സിനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്സിനെടുത്ത് രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസിൽ പ്രവേശിപ്പിക്കണം. അതേസമയം, ഇവരുടെ വീടുകളിലെ പതിനെട്ട് തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments