ന്യൂഡൽഹി : ചൈനയിൽ നിന്നും ആരംഭിച്ച് കാട്ടുതീ പോലെ പടർന്ന കൊറോണ മഹാമാരിയോട് ലോക ജനത യുദ്ധം ചെയ്തുവരികയാണ്. ഈ യുദ്ധത്തിൽ ഇന്ത്യ ഏറെക്കുറെ ജയിച്ചുവെന്നാണ് പ്രതിദിന പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണയുടെ ആദ്യ തരംഗത്തെ വിജയകരമായി വരുതിയിലാക്കിയപ്പോഴാണ് ഇടിത്തീയായി രണ്ടാം തരംഗത്തിന്റെ വരവ്. ആദ്യ തരംഗത്തിന്റെ അനുഭവം ഉൾക്കൊണ്ട് കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ രാജ്യം നേരിട്ടു. എന്നാൽ ഇന്ത്യയിൽ കൊറോണയുടെ മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത തള്ളിക്കളയാൻ ആകില്ലെന്നാണ് മറ്റ് രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്നില്ലെങ്കിലും മറ്റ് രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. അമേരിക്ക, ബ്രിട്ടൺ, റഷ്യ എന്നിവിടങ്ങളിൽ പ്രതിദിന കേസുകളുടെ എണ്ണം അരലക്ഷത്തിന് മുകളിലാണെന്നാണ് വിവരം. ഇത് ആഗോള കൊറോണ രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടുകയും, കൊറോണ വ്യാപനത്തിന് അന്ത്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
രണ്ട് മാസത്തിന് ശേഷമാണ് കൊറോണ രോഗികളുടെ എണ്ണത്തിൽ ഇത്തരമൊരു വർദ്ധനവ് ഉണ്ടാകുന്നത്. രോഗികളുടെ എണ്ണത്തിന് സമാനമായ രീതിയിൽ മരണ സംഖ്യ ഉയരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ മൂന്ന് മില്യൺ പോസിറ്റീവ് കേസുകളും, 49,000 മരണങ്ങളുമാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 80,000 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ബ്രിട്ടണിൽ 41,278 ആയിരുന്നു പുതിയ കേസുകളുടെ എണ്ണം. റഷ്യയിൽ 39,000 കൊറോണ കേസുകളും റിപ്പോർട്ട് ചെയ്തു. യുക്രൈൻ 26,870, തുർക്കി 25,528, ജർമ്മനി 24,668, ബ്രസീൽ 17,184 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇവിടങ്ങളിലെല്ലാം മരണ നിരക്കിലും വർദ്ധനവുണ്ട്.
കൊറോണയുടെ മൂന്നാം തരംഗം മറ്റ് രാജ്യങ്ങളിൽ ആരംഭിച്ചുവെന്ന സൂചനകളാണ് ഇത് നൽകുന്നത്. നിലവിൽ 20,000 ൽ താഴെയാണ് രാജ്യത്തിന്റെ കൊറോണ പ്രതിദിന കേസുകൾ എങ്കിലും മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത തള്ളാൻ കഴിയില്ലെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
Comments