തിരുവനന്തപുരം: ഏരീസ് പ്ലക്‌സ് തീയേറ്റർ അടച്ചുപൂട്ടുന്നുവെന്ന് തീയേറ്റർ ഉടമ സോഹൻ റോയ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിയെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്ന് സോഹൻ റോയ് പറഞ്ഞു. ഇനിമുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നും ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നും അറിയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
നിലവിൽ തന്നെ വലിയ നഷ്ടത്തിലാണ് തീയറ്റർ മുന്നോട്ട് പോകുന്നത്. ഇത്രയും വലിയ തീയറ്റർ മുന്നോട്ട് കൊണ്ട് പോകുവാൻ ഇംഗ്ലീഷ് സിനിമകൾ കൊണ്ട് മാത്രം കഴിയില്ലെന്ന് ഉടമ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ കൂടുതൽ നഷ്ടത്തിലേക്ക് പോകും. ആയതിനാലാണ് തീയറ്റർ അടച്ചുപൂട്ടുന്നതെന്ന് ഉടമ പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു അറിയിപ്പും നൽകാതെയാണ് ഇത്തരം നടപടിയെടുത്തതെന്നും അസോസിയേഷൻ താലിബാനിസം നടപ്പാക്കുന്നുവെന്നും തീയറ്റർ ഉടമ സോഹൻ റോയ് പ്രതികരിച്ചു. അതേസമയം സോഹന്റെ ആരോപങ്ങൾ നിർമ്മാതാക്കളുടെ സംഘടന നിഷേധിച്ചു. ഏരീസ് തീയേറ്ററിന് സിനിമ നൽകില്ലെന്ന തീരുമാനം കൈക്കൊണ്ടില്ലെന്ന് സംഘടന വ്യക്തമാക്കി.
തീയേറ്റർ മാനേജർ, റിലീസിനിരിക്കുന്ന മലയാളം സിനിമകളെ കുറിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ മോശമായി സംസാരിച്ചുവെന്ന് സംഘടന പറയുന്നു. മുൻപും മാനേജർ മലയാള ചിത്രങ്ങൾ പ്രദർശനത്തിന് എത്തുമ്പോൾ അവയെ മോശമായി ചിത്രീകരിക്കാറുണ്ട്. അടുത്തിടെ റിലീസായ സ്റ്റാർ എന്ന ചിത്രത്തേയും അദ്ദേഹം മോശമായി ചിത്രീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏരീസ് പ്ലക്‌സിന് സിനിമകൾ നൽകേണ്ടതില്ലെന്ന നിർമ്മാതാക്കൾ സ്വയം തീരുമാനമെടുത്തതെന്ന് അസോസിയേഷൻ വ്യക്തമാക്കി.
















Comments