തിരുവനന്തപുരം: ഡിജിറ്റൽ പഠനത്തിന് മൊബൈലോ ലാപ്‌ടോപ്പോ വാങ്ങാൻ ശേഷിയില്ലാത്ത വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിന് പിന്നിൽ വൻതട്ടിപ്പെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. ഈ പദ്ധതിയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ സമാഹരിച്ചത്. പക്ഷെ ഈ പദ്ധതി തന്നെ സർക്കാർ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പദ്ധതിയുടെ ടെൻഡർ റദ്ദാക്കിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പ്രതികരണം. കമ്പനികൾ കൂടുതൽ തുക ക്വോട്ട് ചെയ്തതിനെ തുടർന്നാണ് ടെൻഡർ റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ടെൻഡറിനുളള നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നതിനാൽ ഇക്കൊല്ലം വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് ലഭിക്കില്ലെന്ന് ഉറപ്പായി.
സംസ്ഥാനത്ത് ഡിജിറ്റൽ പഠനസൗകര്യങ്ങളില്ല എന്ന് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തിയ സർവേയിൽ കണ്ടെത്തിയ 4.75 ലക്ഷം വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകാനായിരുന്നു വിദ്യാകിരണം പദ്ധതി. ഇതിൽ ജനകീയ പങ്കാളിത്തത്തോടെ 1.25 ലക്ഷത്തോളം കുട്ടികൾക്ക് മൊബൈൽ ഫോണുകൾ ഉൾപ്പെടെ ലഭ്യമാക്കിയെങ്കിലും വലിയ വിഭാഗം കുട്ടികൾ ഇന്നും സർക്കാർ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. സ്‌കൂൾ അദ്ധ്യയനം ആരംഭിക്കുമെങ്കിലും ഓൺലൈൻ പഠന പ്രക്രിയ സമാന്തരമായി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ച സാഹചര്യത്തിൽ നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലാണെന്ന് സുധീർ ചൂണ്ടിക്കാട്ടി.
കുടുംബശ്രീ യൂണിറ്റുകളെയും കെഎസ്എഫ്ഇയെയും സംയോജിപ്പിച്ചു കൊണ്ട് പ്രതിമാസം 500 രൂപ അടച്ച് കുട്ടികൾക്ക് ലാപ്പ്‌ടോപ്പ് നൽകുന്ന പദ്ധതിയിൽ പങ്കാളികളായ ഒന്നര ലക്ഷം കുട്ടികളിൽ കേവലം രണ്ടായിരം കുട്ടികൾക്ക് മാത്രമാണ് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തത്. വിദ്യാകിരണം പദ്ധതിക്ക് വേണ്ടി എത്ര രൂപ സമാഹരിച്ചുവെന്ന് സർക്കാർ പുറത്ത് വിടണമെന്നും സുധീർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസവകുപ്പ് എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കിയെന്ന് അവകാശപ്പെട്ടിരുന്നപ്പോഴും ലക്ഷക്കണക്കിന് പിന്നാക്ക വിദ്യാർത്ഥികൾ ഇതിന് പുറത്തായിരുന്നു. കുട്ടിക്കൾക്കായി പിരിച്ച പണം അവർക്ക് വേണ്ടി ഉപയോഗിക്കാതെ തട്ടിയെടുക്കുകയാണ് അധികൃതർ ചെയ്യുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഓൺലൈൻ പഠന സാഹചര്യമില്ലാത്തതിനാൽ രണ്ട് ദളിത് പെൺകുട്ടികൾ ആത്മഹത്യ ചെയ്തിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്ന് സുധീർ കുറ്റപ്പെടുത്തി.
സ്‌പോൺസർമാരുടെ ഔദാര്യത്തിനും വായ്പ്പാ പദ്ധതികൾക്കും പാവപ്പെട്ട കുട്ടികളെ വിട്ടുകൊടുക്കാതെ സർക്കാർ നേരിട്ട് വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments