മുംബൈ: കള്ളപ്പണ ഇടപാടിൽ എൻസിപി നേതാവ് അനിൽ ദേശ്മുഖ് അറസ്റ്റിലായതിന് പിന്നാലെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയുടെ മകൻ ഋഷികേശിനെയാണ് ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.
നിലവിൽ നാല് ദിവസത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ് അനിൽ ദേശ്മുഖ്. നവംബർ ആറ് വരെയാണ് കസ്റ്റഡി കാലവധി. കസ്റ്റഡിയിലിരിക്കെ വീട്ടിലെ ഭക്ഷണവും മരുന്നും ലഭ്യമാക്കണമെന്ന മുൻ ആഭ്യന്തരമന്ത്രിയുടെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചു.
എൻസിപി നേതാവായ അനിൽ ദേശ്മുഖിനെതിരെ നിരവധി കേസുകളാണ് ഇഡിയും സിബിഐയും ചുമത്തിയിട്ടുള്ളത്. പല തവണ കോടതി വിളിപ്പിച്ചിരുന്നുവെങ്കിലും 71കാരനായ അനിൽ ദേശ്മുഖ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇഡിക്ക് മുമ്പിൽ ഹാജരാകാൻ തയ്യാറായത്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ദേശ്മുഖിന്റെ ആരോപണം.
ബാറുടമകളിൽ നിന്ന് 100 കോടി രൂപ പിരിക്കാൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിൻ വാസെയോട് അനിൽ ദേശ്മുഖ് നിർദേശിച്ചുവെന്നായിരുന്നു കേസ്. അന്വേഷണത്തിൽ ആരോപണങ്ങൾ ശരിവെയ്ക്കുന്ന തരത്തിലുള്ള തെളിവുകളും പുറത്ത് വന്നിരുന്നു. തുടർന്നുണ്ടായ സമ്മർദങ്ങൾക്കൊടുവിലാണ് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജിവെച്ചത്.
Comments