ഇസ്ലാമാബാദ് : പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി ഇമ്രാൻ ഖാനാണെന്ന് ജനങ്ങൾ. ഇമ്രാൻ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പാകിസ്താനിൽ നടക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം കറാച്ചിയിൽ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ജനങ്ങൾ സർക്കാർ വിരുദ്ധ പോരാട്ടവുമായി തെരുവിലിറങ്ങിയത്.
ചെരുപ്പ് കച്ചവടം നടത്തിയിരുന്ന 27 കാരനായ അസദുള്ളയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. രാജ്യത്തെ സാമ്പത്തിക ദാരിദ്ര്യമാണ് അസദുളളയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ഒരു നേരത്തെ ആഹാരത്തിന് പോലും പണമില്ലാതെയാണ് ജനങ്ങൾ ജീവിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില ദിവസേന വർദ്ധിച്ചുവരികയാണ്. പഞ്ചസാരയുടെ വില പെട്രോളിനേക്കാൾ കൂടുതലാണ്. ഇത് ഓരോ കുടുംബത്തിലേയും സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. പണപ്പെരുപ്പവും ഇതിന് കാരണമാണെന്ന് ജനങ്ങൾ പറയുന്നു. ഇമ്രാൻ ഖാന്റെ കോലവുമായാണ് ആളുകൾ തെരുവിലിറങ്ങി സമരം ചെയ്യുന്നത്.
അധികാരത്തിലേറുന്നതിന് മുൻപ് പാകിസ്താനെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റും എന്നും യുവാക്കൾക്ക് ജോലി നൽകുമെന്നും ഇമ്രാൻ ഖാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നും കടം വാങ്ങിയും സാമ്പത്തിക സഹായങ്ങൾ കൈപറ്റിയുമാണ് പാക് പ്രധാനമന്ത്രി പ്രതിസന്ധികൾ തരണം ചെയ്യുന്നത്. കൊറോണ മഹാമാരി ലോകത്തെ നിശ്ചലമാക്കിയതോടെ പാകിസ്താന്റെ അവസ്ഥ പഴയതിലും ദാരുണമായി. ഈ അസ്ഥ തുടർന്നാൽ പാകിസ്താൻ അതിരാദരിദ്ര്യത്തിലേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. എന്നാൽ ഇതിനെല്ലാം കാരണം പ്രതിപക്ഷമാണെന്നാണ് ഇമ്രാൻ ഖാന്റെ ആരോപണം.
Comments