ചെന്നൈ : ജയ് ഭീം സിനിമയ്ക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു . കേരളത്തില്‍ ഇടതു പ്രവര്‍ത്തകര്‍ ജെയ്ഭീമിനെ ആഘോഷിക്കാന്‍ കാരണം പാര്‍ട്ടി കൊടികള്‍ സിനിമയില്‍ കാണിക്കുന്നതുകൊണ്ടാകാം . എന്നാൽ ഈ സിനിമയ്ക്ക് മാത്രമല്ല അതിന് അടിസ്ഥാനമായ സംഭവത്തിനോ സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു .
88 ല്‍ പാര്‍ട്ടി തന്നെ പുറത്താക്കിയതാണ്. രാജാക്കണ്ണിന്റെ കസ്റ്റഡി മരണമുണ്ടാകുന്നതും താന്‍ ഇടപെടുന്നതും 93 ലാണെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. യഥാര്‍ഥ ജീവിതത്തില്‍ ജസ്റ്റിസ് ചന്ദ്രുവിന്റെ കഥാപാത്രത്തെയാണ് സിനിമയിൽ നടൻ സൂര്യ അവതരിപ്പിച്ചത് .
തമിഴ്നാട്ടിലെ ബാർ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്ക്ക് ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് ചന്ദ്രുവിന്റെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിച്ചു. അഭിഭാഷകനായി ജോലി ചെയ്യുമ്പോഴും തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ചന്ദ്രു.
88 ലാണ് സിപിഎമ്മുമായുള്ള ബന്ധം അവസാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു . ശ്രീലങ്കയില്‍ രാജീവ് ഗാന്ധിയുടെ ഇടപെടലിനെ താന്‍ എതിര്‍ത്തു, ജയവര്‍ധനയുമായി ഇടപാട് നടത്താന്‍ അദ്ദേഹത്തിന് അവകാശമില്ലെന്ന് വാദിച്ചു. എന്നാല്‍ ഇതൊരു നല്ല പ്രശ്നപരിഹാരമാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. – അദ്ദേഹം പറയുന്നു.
20 വര്‍ഷം ചോരനീരാക്കിയ പാര്‍ട്ടിയില്‍ നിന്നാണു പുറത്താക്കിയത്. ഇനി എങ്ങോട്ടുമില്ല . ഞാന്‍ ലോകത്തിന്റെ മുഴുവന്‍ അഭിഭാഷകനായിരുന്നു. ആര്‍ക്കും വേണ്ടി ഹാജരാകുന്നതില്‍ എനിക്ക് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ പുറത്താക്കല്‍ ഒരു അനുഗ്രഹമായിരുന്നുവെന്ന് ഞാന്‍ ഇന്ന് കരുതുന്നു’- ജസ്റ്റിസ് ചന്ദ്രു വിശദീകരിച്ചു.
മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കെ ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർഥ കഥയും അദ്ദേഹം അഭിഭാഷകനായിരുന്ന കാലത്ത് കൈകാര്യം ചെയ്ത കേസുമാണ് ജയ് ഭീം സിനിമയുടെ ഇതിവൃത്തം. 1993 ൽ ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ഇരുളർ സമുദായത്തിൽ പെട്ട രാജാകണ്ണിന്റെയും നീതിക്കായി പോരാട്ടം നടത്തിയ അദ്ദേഹത്തിന്റെ ഭാര്യ പാർവ്വതിയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ.















