ന്യൂഡൽഹി ; ഇന്ത്യൻ നാവികസേനയെ നയിക്കാൻ സ്വന്തം മകൻ എത്തുന്നത് കാണാൻ കാത്തിരുന്ന അമ്മയ്ക്ക് ഇന്ന് ഏറെ അഭിമാനം. രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ മകനെത്തുന്നത് അഭിമാനനിമിഷമെന്നാണ് നിയുക്ത നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ ആര്.ഹരികുമാറിന്റെ അമ്മ വിജയലക്ഷ്മി പറഞ്ഞത്.
ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും നേതൃപാടവം വഹിക്കാനും ഹരികുമാറിനു ചെറുപ്പം മുതൽ വൈദഗ്ധ്യമുണ്ടായിരുന്നു . അതുകൊണ്ട് തന്നെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും , ദൗത്യങ്ങൾ ഏറ്റെടുക്കാനും മകന് സാധിക്കുമെന്നും അമ്മ പറഞ്ഞു .
സമർത്ഥരായ വിദ്യാർത്ഥികള്‍ ഐഐടികളിലേക്കു ചേക്കേറിയിരുന്ന സമയത്താണു യുപിഎസ്സി പരീക്ഷയിലേക്ക് ഹരികുമാർ ശ്രദ്ധ പതിപ്പിച്ചത് . സേനയിൽ അംഗങ്ങളായിരുന്ന സുഹൃത്തുക്കളും ബന്ധുക്കളും പരീക്ഷയ്ക്കു തയാറെടുക്കാൻ സഹായിച്ചു. എൻഡിഎ പരീക്ഷയിൽ അവൻ ജയിച്ചു. അതോടെയാണു നാവിക സേനയിൽ ചേരുന്നത്. കഠിനാദ്ധ്വാനമാണ് ഹരികുമാറിനെ ഈ പദവിയിലെത്തിച്ചത് . അമ്മയുടെ പ്രാർത്ഥന എന്നും ഒപ്പമുണ്ടായാൽ മതിയെന്നാണു നാവിക സേനാ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അവൻ പറഞ്ഞത് – അമ്മ വിജയലക്ഷ്മി പറയുന്നു.
ഈ മാസം 30 നു വിരമിക്കുന്ന നിലവിലെ മേധാവി അഡ്മിറൽ കരംബീർ സിങ്ങിന്റെ പിൻഗാമിയായാണു ഹരികുമാറിന്റെ നിയമനം. നാവികസേനയുടെ 25-)0 മേധാവിയായി 30 ന് ഉച്ചകഴിഞ്ഞു സ്ഥാനമേൽക്കും . തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ഇപ്പോള്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫാണ് .
Comments