തൃശൂർ: ഒടുവിൽ മന്ത്രിയും കളക്ടറും അരേക്കാപ്പിലെത്തി. മന്ത്രി കെ രാധാകൃഷ്ണനും തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറും, എംഎൽഎ സനീഷ് കുമാർ ജോസഫും അടങ്ങുന്ന സംഘമാണ് ദുർഘട പാതകൾ താണ്ടി കോളനി നിവാസികളെ കാണാനെത്തിയത്.
ഒരു വശത്തേക്ക് മാത്രം 28 കിലോമീറ്റർ ബോട്ടിലൂടെയുള്ള യാത്ര, തുടർന്ന് ഒരു മണിക്കൂർ കാട്ടിലൂടെ നടത്തം. തിരഞ്ഞെടുപ്പ് കാലത്തു പോലും ഒരു ജനപ്രതിനിധികളും എത്താത്ത ഉൾക്കാടാണ് അരേക്കാപ്പ്. മന്നാൻ, മുതുവാൻ വിഭാഗത്തിൽപെട്ട 43 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോരുത്തർക്കും 7 മുതൽ 12 വരെ ഏക്കർ ഭൂമി വനാവകാശ നിയമപ്രകാരം പതിച്ച് നൽകിയതാണ്.
കൃഷിയും ഇടമലയാർ അണക്കെട്ടിലെ മീൻപിടുത്തവുമാണ് ഇവരുടെ പ്രധാന വരുമാനമാർഗം. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരെയും അതിരപ്പള്ളി മലക്കപ്പാറയിലേക്ക് വിളിച്ച് വരുത്തി വോട്ട് അഭ്യർത്ഥിക്കുകയാണ് പതിവെന്ന് ഇവർ പറയുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് ഇടമലയാറ്റിലെത്തിയപ്പോൾ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്ന് പോലീസ് അറിയിച്ചു. എന്നാൽ മഴ മാറുമെന്ന വിശ്വാസത്തിൽ മന്ത്രിയും സംഘവും യാത്ര തുടർന്നു. കാട്ടിൽ നിന്ന് വെട്ടിയെടുത്ത വടികളും ഊന്നിയാണ് കുത്തിറക്കവും കയറ്റവും ഒക്കെ താണ്ടിയത്.
ചെങ്കുത്തായ ഭൂപ്രകൃതിയാണെങ്കിലും കുരുമുളകും റബറും കമുകുമൊക്കെ സമൃദ്ധമായി വിളയുന്ന പ്രദേശമാണ്. മലഞ്ചെരുവുകളിൽ നിന്നും ഹോസിലൂടെ ജലം സുലഭമായി ലഭിക്കും. യാത്രാ സൗകര്യമാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്‌നം. കോളനിയെ മലക്കപ്പാറയുമായി ബന്ധിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിക്കുന്ന റോഡിന്റെ രൂപീകരണ പ്രവൃത്തികൾക്ക് മന്ത്രി തുടക്കം കുറിച്ചു.
കമ്യൂണിറ്റി ഹാൾ, മൊബൈൽ നെറ്റ്‌വർക്ക്, ചികിൽസാ സൗകര്യം തുടങ്ങിയ മറ്റ് പ്രശ്‌നങ്ങളും പ്രദേശവാസികൾ മന്ത്രിക്ക് മുൻപാകെ നിരത്തി. രാവിലെ എട്ടരയോടെ അരേക്കാപ്പിലെത്തിയ സംഘം ഉച്ചതിരിഞ്ഞാണ് മടങ്ങിയത്. ഇതിനിടെ കപ്പയും കാച്ചിലും പുഴമീൻ കറിയും സ്‌നേഹത്തോടെ കോളനിക്കാർ വിളമ്പി.
അരേക്കാപ്പുകാരുടെ വഴി എന്ന ആവശ്യം സാധ്യമാക്കുന്നതിനുള്ള ആദ്യ ചുവടുകളായിരുന്നു മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര. പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
















Comments