ദുബായ്: 2015 ഏകദിന ലോകകപ്പ് ഫൈനലിന്റെ ചരിത്രം വീണ്ടും ആവർത്തിച്ചു. ചിരവൈരികളായ കിവീസിനെ പരാജയപ്പെടുത്തി കംഗാരുകൾ ആദ്യമായി ടി 20 ലോകകപ്പിൽ മുത്തമിട്ടു. ന്യൂസിലാന്റിനെ എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഓസീസ് ദുബായിയിൽ വിജയം ആഘോഷിച്ചത്.
മെൽബണിൽ നടന്ന 2015 ഏകദിന ലോകപ്പിന്റെ ഫൈനലിൽ ന്യൂസിലാന്റിനെ മുട്ടുകുത്തിച്ചാണ് ഓസീസ് കിരീടം നേടിയത്. ദുബായിയിലും അതിന്റെ തനിയാവർത്തനമാണ് കണ്ടത്. തുടർച്ചയായി രണ്ട ലോകകപ്പ് ഫൈനലുകളിലാണ് കിവീസ് പരാജയം രുചിക്കുന്നത്. 2019 ഏകദിന ലോകകപ്പിന്റെ ഫൈനലിലും കറുത്ത കുപ്പായക്കാർ പരാജിതരായിരുന്നു. അന്ന് ഇംഗ്ലണ്ട് ആയിരുന്നു എതിരാളികൾ. അഞ്ച് തവണ കിരീടം നേടിയ കംഗാരുകൾക്ക് ടി 20 കിട്ടാക്കനിയായിരുന്നു. അതിനാണ് യുഎഇയിലെ മണ്ണിൽ പരിസമാപ്തി കുറിച്ചത്.
ന്യൂസിലാന്റ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം ഓസ്ത്രേല്യ ഏഴ് പന്തുകൾ അവശേഷിക്കെ അനായാസം മറികടന്നു. ക്യാപ്റ്റൻ ആരൺ ഫിഞ്ച്(5) തുടക്കത്തിൽ പോയെങ്കിലും ഡേവിഡ് വാർണറും മിച്ചൽ മാർഷും നടത്തിയ കരുത്തുറ്റ പ്രകടനമാണ് കംഗാരുകളെ വീണ്ടും വിശ്വവിജയികളാക്കിയത്. ഡേവിഡ് വാർണർ(53) റൺസ് നേടിയപ്പോൾ, മിച്ചൽ മാർഷ് 77 റൺസുമായി പുറത്താവാതെ നിന്നു. വാർണർ 38 പന്തുകളിൽ നിന്നാണ് ഇത്രയും സ്‌കോർ നേടിയത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും ഈ ഇടുകൈയ്യൻ അടിച്ചെടുത്തു. അപരാജിതനായ മിച്ചൽ മാർഷ് (77) 50 പന്തുകൾ നേരിട്ടപ്പോൾ നാല് സിക്‌സറുകളും ആറ് ബൗണ്ടറികളും ഉതിർത്തു. നാലാമനായി ഇറങ്ങിയ ഓൾറൗണ്ടർ ഗ്ലൻ മാക്‌സ്‌വൽ പുറത്താവാതെ ഓസീസിന്റെ വിജയം വരെ ക്രീസിൽ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. നായകൻ കെയ്ൻ വില്യംസന്റെ വെടിക്കെട്ട് പ്രകടനമാണ് കിവീസിവനെ ഭേദപ്പെട്ട സ്‌കാറിലേക്ക് നയിച്ചത്. വില്യംസൺ 48 പന്തുകളിൽ നിന്ന് 10 ബൗണ്ടറിയും മൂന്ന് സിക്സറും ഉൾപ്പെടെ 85 റൺസ് നേടി. നേരത്തേ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുത്തു. തുടർന്ന് ബാറ്റിങ് തുടങ്ങിയ കിവീസിന് സ്‌കോർ 28ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഡാരിൽ മിച്ചൽ(11) ആണ് പുത്തായത്.
പകരം ക്രീസിലെത്തിയ കെയ്ൻ വില്യംസൺ, മാർട്ടിൻ ഗുപ്തിലുമായി ചേർന്ന് റൺറേറ്റ് മെല്ലെ ഉയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മാർട്ടിൻ ഗുപ്തിൽ(28) സ്‌കോർ 76ൽ നിൽക്കെ പുറത്തായി. 28 റൺസ് ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഗ്ലൻ ഫിലിപ്പ്സ്((18),ജയിംസ് നീഷാം(13), ടിം സീഫെർട്ട്(8) എന്നിവർ നടത്തിയ ചെറുത്തുനിൽപാണ് മാന്യമായ സ്‌കോർ പടുത്തുയർത്താൻ കീവിസിനെ പ്രാപ്തമാക്കിയത്.
Comments