ജയ്പൂർ: കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഇന്ധന വില കുറച്ചു. പെട്രോൾ ലിറ്ററിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. കേന്ദ്രസർക്കാർ ഇന്ധന വില കുറച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളും മൂല്യവർദ്ധിത നികുതി കുറച്ച സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി പ്രാബല്യത്തിൽ വരും.
ഇന്ധന നികുതിയിൽ വരുത്തിയ കുറവ് രാജസ്ഥാന് വർഷം 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വില കുറയ്‌ക്കാനുള്ള തീരുമാനം. ഇന്ധന വില കുറയ്‌ക്കേണ്ടി വരുമെന്ന് നേരത്തെ അശോക് ഗെഹ്ലോട്ട് അറിയിച്ചിരുന്നു. നേരത്തെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബും ഇന്ധന വില കുറിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്.
ഇന്ധന വിലയുടെ പട്ടികയിൽ മുൻനിരയിലാണ് രാജസ്ഥാൻ. പെട്രോളിന് 111 രൂപയും ഡിസലിന് 95 രൂപയുമാണ് രാജസ്ഥാനിലുള്ളത്. കേന്ദ്രം എക്സൈസ് തീരുവ കുറച്ചിട്ടും മൂല്യ വർദ്ധിത നികുതി കുറയ്‌ക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങൾ കുറച്ചതിന് പിന്നാലെയുള്ള സമ്മർദ്ദത്തെ തുടർന്നാണ് രാജസ്ഥാനും നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നത്.
Comments