തിരുവനന്തപുരം : ദേശീയ പാത വികസനത്തിന് ഭാരത് മാല പദ്ധതിയിൽ 3465.82 കോടി രൂപ അനുവദിച്ച കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡൽഹിയിൽ വെച്ച് കണ്ടപ്പോഴാണ് കേരളത്തിന്റെ ആവശ്യം കേന്ദ്രമന്ത്രിയോട് അറിയിച്ചത്. ഒരു മാസത്തിനുള്ളിൽ തന്നെ കേന്ദ്രമന്ത്രി വിഷയത്തിൽ ഇടപെട്ടുവെന്നും പരിഹാരമുണ്ടാക്കിയെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
കൊടുങ്ങല്ലൂർ – ഇടപ്പള്ളി ദേശീയ പാത വികസനമാണ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ തുക അനുവദിച്ചത്. പദ്ധതിയിലൂടെ എറണാകുളം, തൃശൂർ ജില്ലകളിലെ ഏറ്റവും പ്രധാനപ്പെട്ട മുസിരിസ് പൈതൃക സംരക്ഷണ ടൂറിസം പദ്ധതിക്ക് വലിയ ഉണർവ് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കൊടുങ്ങല്ലൂർ – ഇടപ്പള്ളി ദേശീയ പാത വികസനത്തിന് ഭാരത് മാല പദ്ധതിയിൽ
3465.82 കോടി രൂപ അനുവദിച്ചു.
ഒക്ടോബർ മാസം 28 ന് ഡൽഹിയിൽ വെച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ദേശീയപാത വികസനത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ ഏകദേശം 600 കിലോമീറ്റർ ദേശീയപാത 6 വരിയാക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. 20 റീച്ചുകളായാണ് ദേശീയപാത 66 ന്റെ വികസനപ്രവർത്തനം നടക്കുന്നത്. ഇതിൽ 16 റീച്ചുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
ഇപ്പൊൾ കൊച്ചി നഗരത്തിന്റെ വികസനക്കുത്തിപ്പിന് കാരണമാകുന്ന കൊടുങ്ങല്ലൂർ – ഇടപ്പള്ളി ദേശീയ പാത ആറ് വരിപ്പാതയ്‌ക്ക് ഭാരത് മാല പദ്ധതിയിൽ 3465.82 കോടി രൂപ അനുവദിച്ചതായി ശ്രീ. നിതിന്‍ ഗഡ്കരി അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു.
എറണാകുളം – തൃശൂർ ജില്ലകളിലെ ഏറ്റവും പ്രധാനപ്പെട്ട മുസിരിസ് പൈതൃക സംരക്ഷണ ടൂറിസം പദ്ധതിക്ക് വലിയ ഉണർവ്വ് ഉണ്ടാക്കാൻ ഈ പാതയുടെ വികസനത്തിലൂടെ സാധിക്കും.
ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ദേശീയപാത അതോറിറ്റിക്ക് നല്‍കും. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. കൃത്യമായ ഇടവേളകളില്‍ പുരോഗതി വിലയിരുത്തിക്കൊണ്ട് യോഗങ്ങൾ ചേരും.
ദേശീയപാത വികസനം യാഥാർഥ്യമാക്കാൻ മുൻകൈയ്യെടുത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ദേശീയപാത അതോറിറ്റി അധികൃതരെ പ്രത്യേകം അഭിനന്ദിക്കുന്നു.
















Comments