തിരുവനന്തപുരം: സ്കൂളുകളുടെ പ്രവർത്തന സമയം നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം വൈകുന്നേരം വരെയാക്കുന്നതിൽ തീരുമാനം എടുക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗം ചേരും.
നിലവിൽ സ്കൂളുകളുടെ പ്രവർത്തന സമയം ഉച്ചവരെയണ്. ഡിസംബർ ഒന്ന് മുതൽ സ്കൂൾ സമയം പഴയതു പോലെയാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. അദ്ധ്യയന വർഷം വൈകി ആരംഭിച്ചതിനാൽ പാഠഭാഗങ്ങൾ പൂർണമായും പഠിപ്പിച്ച് തീർക്കാൻ സാധിക്കില്ലെന്ന് അദ്ധ്യാപകർ യോഗത്തിൽ പരാതി ഉന്നയിച്ചിരുന്നു.
ഇന്ന് നടക്കുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് അദ്ധ്യാപകർ വിലയിരുത്തുന്നത്. കൂടാതെ, സ്കൂളുകളിൽ ഹാജരാകുന്ന വിദ്യാർത്ഥികളുടെ എണ്ണം താരതമ്യേന കുറവാണ്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു എന്നും അദ്ധ്യാപകർ അഭിപ്രായപ്പെടുന്നു.
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴ് ജില്ലകളിലായി 65ഓളം താത്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച കാര്യത്തിലും ഇന്ന് പരിഹാരം കണ്ടേക്കും. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകൾ കൂടുതൽ ആവശ്യം. തൃശ്ശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിൽ ഏതാനും ബാച്ചുകളും ആവശ്യമാണ്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം മലപ്പുറത്ത് 5491 പേർക്കും പാലക്കാട് 2002 പേർക്കും കോഴിക്കോട് 2202 പേർക്കുമാണ് പ്രവേശനം ലഭിക്കാനുള്ളത്.
Comments