ചെന്നൈ: 250 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ അവർ ജന്മനാട്ടിലേക്ക് തിരികെയെത്തുന്നു. മ്യാൻമർ തീരദേശ സേനയുടെ പിടിയിലായ മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പിടിയിലായ പത്ത് മത്സ്യത്തൊഴിലാളികളും മടങ്ങിയെത്തുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2021 ഏപ്രിൽ 11നായിരുന്നു മത്സ്യബന്ധനത്തിന് പോയ സംഘം മ്യാൻമർ തീരദേശ സേനയുടെ പിടിയിലായത്. ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ ‘ശുഭ ട്രീ സീ ഫുഡും’ അതിലെ 10 ജീവനക്കാരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ദിഗ്ലിപൂർ പ്രദേശത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിരുന്നു.
മനുഷ്യത്വപരമായ കാരണങ്ങൾ പരിഗണിച്ച് മത്സ്യത്തൊഴിലാളികളെ വെറുതെ വിടണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. തുടർന്ന് എട്ട് മാസം നീണ്ട സമ്മർദ്ദത്തിനൊടുവിലാണ് മ്യാൻമറിൽ നിന്നും സംഘം രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്.
വ്യാഴാഴ്ച മ്യാൻമറിലെ യാംഗോണിൽ നിന്നും പുറപ്പെടുന്ന എയർഇന്ത്യ വിമാനത്തിൽ പത്തംഗ സംഘം യാത്ര തിരിക്കും. സംഘത്തിലെ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. മൂന്ന് പേർ ആൻഡമാൻ നിക്കോബർ ദ്വീപിലുള്ളവരും ശേഷിക്കുന്നവർ പശ്ചിമ ബംഗാൾ സ്വദേശികളുമാണ്.
Comments