തിരുവനന്തപുരം: കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർക്കും ജീവനക്കാർക്കും എല്ലാ ആഴ്ചയും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നത് സംബന്ധിച്ച ഉത്തരവ് പൊതു വിദ്യാഭ്യസ ഡയറക്ടർ ഇന്ന് പുറത്തിറക്കും. സ്വന്തം ചിലവിൽ പരിശോധന നടത്തി ഫലം ഹാജരാക്കുക, രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർ ഡോക്ടറുടെ സർട്ടിഫിക്കേറ്റ് ഹാജരാക്കുക തുടങ്ങിയ നിബന്ധനകളും ഉത്തരവിൽ ഉണ്ടായേക്കും.
എല്ലാവരും വാക്സിൻ സ്വീകരിക്കുക എന്നത് സർക്കാർ നിലപാടാണെന്നും, ഇത് അനുസരിക്കാത്ത ആളുകൾ നിയമങ്ങൾ പാലിക്കാത്തവരാണെന്നും, ഇത് അച്ചടക്ക ലംഘനമാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അദ്ധ്യാപകർ വാക്സിൻ സ്വീകരിക്കാത്ത വിഷയം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ഈ അദ്ധ്യാപകർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഒമിക്രോൺ രാജ്യത്ത് ഭീതി പടർത്തിയ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം. അതേസമയം ആരോഗ്യപ്രശ്നമുളളവരെ വാക്സിൻ എടുക്കുന്നതിൽ നിന്നും ഒഴിവാക്കി ഉത്തരവിടണമെന്നാണ് എയ്ഡഡ് ഹയർസെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.
Comments