തിരുവനന്തപുരം:മുല്ലപ്പെരിയാർ വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തി സംവിധായകൻ വിനയൻ രംഗത്ത്. മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകൾ അറിയിപ്പില്ലാതെ അർദ്ധരാത്രി തുറക്കുന്ന തമിഴ്‌നാട് സർക്കാറിനെയും പ്രശ്‌നത്തിന് യാതൊരു പരിഹാരവും കാണാതെ കൈയ്യും കെട്ടി നോക്കിയിരിക്കുന്ന സംസ്ഥാന സർക്കാരിനെയും ശക്തമായ ഭാഷയിലാണ് വിനയൻ വിമർശിച്ചത്.
രാത്രിയിൽ ഭീതി കൊണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് കൈയ്യിലെടുത്ത് ഉറക്കമില്ലാതെ ഇരിക്കേണ്ടി വരുന്ന സാധാരണക്കാരുടെ അവസ്ഥയ്‌ക്ക് പരിഹാരം കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശബ്ദമുയർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിസ്സഹായരായ മനുഷ്യന്റെ അവസ്ഥയ്‌ക്ക് പരിഹാരം കാണാതെ ഭയപ്പെട്ടിരിക്കുന്നവരോട് പരിഹാരം ചോദിക്കുകയല്ല വേണ്ടതെന്ന് അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ എല്ലാ സാംസ്കാരിക നേതാക്കളും, രാഷ്‌ട്രീയ നേതാക്കളും, സമുദായ നേതാക്കളും ഒരുമിച്ച് ഇന്ത്യ ആകെ ശ്രദ്ധിക്കുന്ന രീതിയിൽ പ്രതികരിച്ചാലേ ഈ മരണക്കെണിയിൽ നിന്നും നമുക്കു രക്ഷപെടാനാകു എന്നതാണു സത്യം. അല്ലാതെ നിസ്സഹായതയോടെ എന്തു ചെയ്യാനാ നിങ്ങൾ തന്നെ പറയു എന്ന് ഭയന്ന് ഉറങ്ങാതിരിക്കുന്ന ആ പാവങ്ങളോടുതന്നെ ചോദിക്കുകയല്ല വേണ്ടതെന്ന് അദ്ദേഹം കുറിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഡാം തുറന്നുവിടുന്നത് പതിവാക്കിയിരിക്കുകയാണ്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ഉറക്കമിളച്ചാണ് ഓരോ ദിവസവും കഴിഞ്ഞുകൂടുന്നത്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിടുന്നതിനാൽ വീടുകളിൽ വെള്ളം കയറിയ ശേഷമാണ് പലരും ഡാം തുറന്നത് അറിയുന്നത്. ഇത് വലിയ പരിഭ്രാന്തിയാണ് പ്രദേശത്ത് സൃഷ്ടിക്കുന്നത്. കഴിഞ്ഞ രാത്രി സമാന രീതിയിൽ ഡാം തുറന്നു വിട്ടതിന് ശേഷം വെളളത്തിലായ പ്രദേശങ്ങൾ സന്ദർശിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൽ എത്തിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് ജനങ്ങൾ മന്ത്രിക്കെതിരെ പ്രതിഷേധമുയർത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
മുല്ലപ്പെരിയാർ വിഷയത്തിൽ മൗനം വെടിഞ്ഞ് രാഷ്‌ട്രീയ സാംസ്കാരിക മേഖല ഒറ്റക്കെട്ടായി പ്രതികരിക്കണം..
മുല്ലപ്പെരിയാർ ഡാമിൻെറ താഴ് വാരത്ത് താമസിക്കുന്ന ജനങ്ങൾ…രാത്രിയിൽ ഞങ്ങൾക്കുറങ്ങാൻ കഴിയുന്നില്ലാ.. ഭീതികൊണ്ട് കുഞ്ഞുങ്ങളേം കൈയ്യിലെടുത്ത് ഉറക്കമിളച്ചിരിക്കുന്ന ഞങ്ങൾക്ക് ജോലിക്കു പോലും പോകാൻ കഴിയുന്നില്ല.. എന്ന് നിസ്സഹായരായി ചാനലുകളിലൂടെ പറയുന്നത് നമ്മൾ എത്രയോ ദിവസങ്ങളായി കേൾക്കുന്നു..
മുല്ലപ്പെരിയാർ ഡാമിൻെറ പഴക്കവും അതിനെന്തെങ്കിലും സംഭവിച്ചാൽ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനാണ് ഹോമിക്കപ്പെടുന്നതെന്നുള്ള കാര്യവുമൊക്കെ നാളുകളായി നമ്മൾ ചർച്ച ചെയ്യുന്ന വിഷയമായതിനാൽ അതിവിടെ ആവർത്തിക്കുന്നില്ല..
പക്ഷേ പുതിയ സാഹചര്യം അതീവ ഗുരുതരമാണ്.. നമ്മുടെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളെല്ലാം നിരന്തരം മഴപെയ്യുന്ന മഴക്കാടുകളായി മാറിയിരിക്കുന്നു.. ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ മനസ്സിലാക്കാതെ ഇനിയും നിസ്സാരവൽക്കരിച്ചു പോകുന്നത് ആത്മഹത്യാപരമാണ്.
ഇതിനു മുൻപുള്ള ഭരണാധികാരികളെ അപേക്ഷിച്ച് തമിഴ്നാട് മുഖ്യമന്തി എം കെ സ്റ്റാലിൻ മുല്ലപ്പെരിയാറിൻെറ അപകടസാധ്യത മനസ്സിലാക്കിയിട്ടുണ്ടങ്കിലും തമിഴ്നാട്ടിലെ ശക്തമായ രാഷ്‌ട്രീയ ലോബിയും ഉദ്യോഗസ്ഥ ലോബിയും
ഈ കാര്യത്തിൽ ഒരു രീതിയിലും ഒരു വിട്ടു വീഴ്ച ചെയ്യാൻ തയ്യാറുള്ളവരല്ല..
സംസ്ഥാനങ്ങൾ തമ്മിലുള്ള അതീവ സെൻസിറ്റീവ് വിഷയമായതിനാൽ തന്നെ ആരെയും കുറ്റപ്പെടുത്താനില്ല..
പക്ഷേ രാത്രിയിൽ വെള്ളം തുറന്നു വിട്ട് ഡാമിൻെറ താഴ് വാരത്തിൽ താമസിക്കുന്ന ജനതയെ
ഉറങ്ങാൻ സമ്മതിക്കാതെ ഭയചകിതരാക്കുന്ന ഏർപ്പാടെങ്കിലും നിർത്തണമെന്നു നിരവധി പ്രാവശ്യ പറഞ്ഞിട്ടും അതിനു പുല്ലു വില കൊടുക്കുന്നവരോട് ഈ ഡാം കേരളത്തിലാണ് നിൽക്കുന്നത് എന്ന കാര്യം തമിഴ്നാട് മറക്കരുത് എന്നെങ്കിലും ഒന്നു ശബ്ദമുയർത്തി പറയാൻ നമ്മുടെ സർക്കാർ തയ്യാറാകണം എന്നാണെൻെറ അഭ്യർത്ഥന…
നമ്മുടെ ഗവൺമെൻറിനോ ഏതെങ്കിലും പാർട്ടിക്കോ ഒറ്റക്കു തീർക്കാവുന്നതിന് അപ്പുറത്തേക്ക് ഈ പ്രശ്നം മാറിയിരിക്കുന്നു എന്നാണ്
പാർലമെൻറിൽ കഴിഞ്ഞദിവസം തമിഴ് നാട് എം പി മാരുടെ പ്രകടനം കണ്ടപ്പോൾ തോന്നിയത്..
കേരളത്തിലെ എല്ലാ സാംസ്കാരിക നേതാക്കളും, രാഷ്‌ട്രീയ നേതാക്കളും, സമുദായ നേതാക്കളും ഒരുമിച്ച് ഇന്ത്യ ആകെ ശ്രദ്ധിക്കുന്ന രീതിയിൽ പ്രതികരിച്ചാലേ ഈ മരണക്കെണിയിൽ നിന്നും നമുക്കു രക്ഷപെടാനാകു എന്നതാണു സത്യം.. അല്ലാതെ നിസ്സഹായതയോടെ എന്തു ചെയ്യാനാ നിങ്ങൾ തന്നെ പറയു എന്ന് ഭയന്ന് ഉറങ്ങാതിരിക്കുന്ന ആ പാവങ്ങളോടുതന്നെ ചോദിക്കുയല്ല വേണ്ടത്,,
















Comments