ന്യൂഡൽഹി : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ലെഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം. മക്കളായ ക്രിതിക, തരിണി എന്നിവരും, ക്രിതികയുടെ ഭർത്താവ് അങ്കിതുമാണ് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. ഹർജീന്ദർ സിംഗിന്റെ ഭൗതിക ദേഹം ഡൽഹി ബ്രാർ സ്‌ക്വയർ ക്രിമേറ്റോറിയത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
വെള്ളിയാഴ്ച നടന്ന ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാര ചടങ്ങുകളിൽ ഹർജീന്ദർ സിംഗിന്റെ ഭാര്യ മജ് ആഗ്നസും എത്തിയിരുന്നു. ബിപിൻ റാവത്തിന്റെ സ്റ്റാഫ് ഓഫീസർ ആയിരുന്നു മജീന്ദർ സിംഗ്. ഹെലികോപ്റ്റർ അപകടത്തിൽ ശരീരം പൂർണ്ണമായും കത്തിയതിനാൽ അദ്ദേഹത്തിന്റെ ഭൗതിക ദേഹം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഡിഎൻഎ പരിശോധന നടത്തി ഞായറാഴ്ചയാണ് മൃതദേഹം തിരിച്ചറിയാൻ ആയത്.
സൈനിക പരിശീലനം പൂർത്തിയാക്കിയ ശേഷം 11 ഗോർഖ റൈഫിൾസിൽ ബിപിൻ റാവത്തിനൊപ്പമായിരുന്നു ഹർജീന്ദർ സിംഗ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അന്ന് മുതൽ ബിപിൻ റാവത്തുമായും കുടുംബവുമായും അടുത്ത ബന്ധമാണ് ഹർജീന്ദർ സിംഗിനും ഭാര്യയ്‌ക്കും മകൾക്കും ഉണ്ടായിരുന്നത്. മരണത്തിന് കീഴടങ്ങിയത് പോലും ഇരുവരും ഒന്നിച്ചാണ്. മരണത്തിന് പോലും വേർപിരിക്കാനാകാത്തത്ര ആത്മമിത്രങ്ങളാകുകയാണ് ബിപിൻ റാവത്തും ഹർജീന്ദർ സിംഗും. ഈ ബന്ധമാണ് ഇരു കുടുംബങ്ങളിലും പ്രതിഫലിക്കുന്നത്.
ഹർജീന്ദർ സിംഗിന്റെ മകൾ പ്രീതാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കര, നാവിക, വ്യോമ സേനാ മേധാവിമാർ എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
Comments