തിരുവനന്തപുരം: ഹെലികോപ്ടർ അപകടത്തിൽ ജീവൻ പൊലിഞ്ഞ സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സർക്കാരുകൾ സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ജോലിയും പ്രഖ്യാപിച്ചു. എന്നാൽ തൃശൂർ സ്വദേശിയും ജൂനിയർ വാറന്റ് ഓഫീസറുമായ പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഇതുവരെ സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ജീവൻ പൊലിഞ്ഞ സൈനികരുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചിരുന്നു. എന്നാൽ കേരള മുഖ്യമന്ത്രി അനുശോചനം ഫേസ്ബുക്ക് പോസ്റ്റിൽ ഒതുക്കിയെന്ന വിമർശനമാണ് ഉയരുന്നത്. അപകടത്തിൽ അന്തരിച്ച വിങ് കമാൻഡർ പൃഥ്വി സിംഗിന്റെ വീട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചിരുന്നു. ധീരജവാന്റെ ഭൗതിക ദേഹം ചുമലിലെടുത്ത മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനേയും ആർക്കും മറക്കാനാകില്ല.
ഉത്തർപ്രദേശ് സ്വദേശി പൃഥ്വി സിംഗിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. ആന്ധ്രാ സ്വദേശി ലാൻസ് നായിക് ബി. സായി തേജയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും ജോലിയും കുട്ടികൾക്ക് വിദ്യാഭ്യാസവും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശ് സ്വദേശി ജിതേന്ദ്ര കുമാറിന് ഒരുകോടി രൂപ ശിവരാജ് സിംഗ് ചൗഹാനും രാജസ്ഥാൻ സ്വദേശി സ്‌ക്വാഡ്രർ ലീഡർ കുൽദീപ് സിംഗിന് ഒരു കോടി രൂപ അശോക് ഗെഹ്ലോട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂനിയർ വാറന്റ് ഓഫീസറുമായ പ്രദീപിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ മൗനം തുടരുകയാണെന്ന വിമർശനമാണ് വ്യാപകമായി ഉയരുന്നത്. തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്‌ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് പ്രദീപ്. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്ത് തിരികെ ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം.
അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2018 ലെ പ്രളയസമയത്ത് കേരളത്തിന്റെ പ്രളയബാധിത മേഖലകളിൽ സഹായമെത്തിക്കാൻ ചുമതലപ്പെട്ട സൈനിക സംഘത്തിൽ പ്രദീപും ഉണ്ടായിരുന്നു. സ്വന്തം നാട് പ്രതിസന്ധിയിലായ സമയത്ത് പ്രദീപ് ചോദിച്ചുവാങ്ങിയ ഡ്യൂട്ടിയായിരുന്നു ഇത്.
എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്. ഡിസംബർ എട്ടിനാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം നടക്കുന്നത്.
Comments