തൃശ്ശൂർ : ആനക്കൊമ്പ് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ. വടക്കഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കൽ ഉലഹന്നാൻ മകൻ ജയ്‌മോനെ (41) ആണ് അതിസാഹസികമായി പിടികൂടിയത്. തൃശ്ശൂർ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടെയായിരുന്നു ജയ്‌മോൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വലയിലായത്. ഇയാളെക്കുറിച്ച് വിജിലൻസ് പിസിസിഎഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഇയാൾ വലയിലായത്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ആലത്തൂർ റെയ്ഞ്ചിലെ പാലക്കുഴി വിലങ്ങൻ പാറ ഭാഗത്തു നിന്നും ആനക്കൊമ്പും ആനപ്പല്ലും എടുത്ത് വിൽപ്പന നടത്തിയ കേസിലാണ് ഇയാളെ വനംവകുപ്പ് അന്വേഷിക്കുന്നത്. പ്രതിയെ തുടരന്വേഷണത്തിനായി ആലത്തൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി. മുണ്ടക്കയം ഫ്‌ളയിംഗ് സ്‌ക്വാഡ് ഇയാളിൽ നിന്നും അനപ്പല്ല് വിലയ്‌ക്ക് വാങ്ങിയ തോമസ് പീറ്റർ എന്നയാളെ പിടികൂടിയിട്ടുണ്ട്. ആനക്കൊമ്പ് ഇയാളിൽ നിന്നും പണം നൽകി വാങ്ങിയ കൂടുതൽപേരെക്കുറിച്ചുള്ള വിവരങ്ങൾ വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്.
Comments