പാലക്കാട് : പാലക്കാട് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പോലീസിന്റെ പരിശോധന. പാലക്കാട് മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് പരിശോധന നടത്തുന്നത്. കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം വ്യക്തമായതോടെയാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
നെൻമാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ , പുതുനഗരം, അത്തിക്കോട് മേഖലകളിലെ ഓഫീസുകളിലാണ് പോലീസ് പരിശോധന നടക്കുന്നത്. സഞ്ജിത് കൊലപാതകത്തിൽ ഇതുവരെ മൂന്ന് പ്രതികളെ മാത്രമേ പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളു. കേസിൽ ഗൂഢാലോചന നടത്തിയവർക്കെതിരെയും പോലീസ് അന്വേഷണം തുടരുന്നു
നേരത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂർ പെരിങ്ങത്തൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫീഖിന്റെ ഓഫീസ്, പെരുമ്പടപ്പ് പിഎഫ്ഐ പ്രസിഡന്റ് അബ്ദുൾ റസാഖിന്റെ മലപ്പുറത്തെ വീട്, അഷ്റഫ് എംകെയുടെ എറണാകളുത്തെ വീട്, അഷ്റഫ് ഖാദറിന്റെ മൂന്നാറിലെ മാങ്കുളത്തെ വില്ല, ഓഫീസ് എന്നിവടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. നേതാക്കളുടെ വീട്ടിൽ നിന്നും വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചതായി തെളിയിക്കുന്ന രേഖകൾ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ നിന്നും ഇഡി പിടികൂടി. വിദേശത്ത് സ്വത്തുവകകൾ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഇഡി കണ്ടെത്തിയിരുന്നു. സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
Comments