കൊച്ചി: കെഎസ്ആർടിസിയിൽ ശ്മ്പളം നൽകാൻ കഴിയാത്തവരാണ് കെ-റെയിൽ നടപ്പാക്കാൻ ഒരുങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയിൽ പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിലും സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും യുഡിഎഫ് സംഘടിപ്പിച്ച സിൽവർലൈൻ വിരുദ്ധ ജനകീയ മാർച്ച് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം കെഎസ്ആർടിസിയാണ്. അവിടെ ശമ്പളം പോലും കൊടുത്തിട്ടില്ല. എത്രയോ ഷെഡ്യൂൾ ക്യാൻസൽ ചെയ്തു. ഒരു പുതിയ ബസ് വാങ്ങിയിട്ട് എത്ര നാളായി? എത്രയോ ബസുകൾ കട്ടപ്പുറത്തായി? 50 കോടിയോ 100 കോടിയോ കെഎസ്ആർടിസിക്ക് കൊടുക്കാൻ നിവൃത്തിയില്ലാതെ സ്വാഭാവികമായ അടച്ചുപൂട്ടലിന് സർക്കാർ അനുവദിക്കുകയാണ്. എന്നിട്ട് ആർക്ക് വേണ്ടിയാണ് സിൽവർ ലൈൻ കൊണ്ടുവരുന്നതെന്ന് വി.ഡി സതീശൻ ചോദിച്ചു.
കേരളത്തിൽ ഇന്ത്യൻ റെയിൽവേ വന്ദേഭാരത് എക്സ്പ്രസ് കൊണ്ടുവരികയാണ്. 160 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനുകളാണ് വരാൻ പോകുന്നത്. അതിനിടയിലാണ് അത് വേണ്ടെന്നും 200 കിലോമീറ്റർ വേഗത്തിൽ പോകുന്നതു തന്നെ വേണമെന്നും സർക്കാർ നിലപാട് എടുത്തിരിക്കുന്നത്.
ഒരു ദിവസം ഒന്നേകാൽ കോടി രൂപ നഷ്ടമാണ് കൊച്ചി മെട്രോയ്ക്ക് ഉണ്ടാകുന്നത്. സിൽവർ ലൈന് വേണ്ടി വാങ്ങുന്ന കടത്തിന്റെ പലിശ പോലും തിരിച്ചുകൊടുക്കാനുളള വരുമാനം ഇതുണ്ടാക്കില്ല. അതിന്റെ ചെലവുകൾ അമിത ബാദ്ധ്യതയാകും. വരുന്ന തലമുറയ്ക്ക് മീതെ ഈ കടഭാരം കെട്ടിവെയ്ക്കണോ എന്നാണ് കോൺഗ്രസ് ഉയർത്തുന്ന ചോദ്യമെന്നും വി.ഡി സതീശൻ പറഞ്ഞു.
തുടർച്ചയായ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയുമൊക്കെ കേരളത്തെ കൊണ്ടുപോകുന്നത് മുൻപെങ്ങുമില്ലാത്ത കാലാവസ്ഥാമാറ്റത്തിലേക്കാണ്. വെളളപ്പൊക്കത്തിന്റെയും മറ്റും കാലത്ത് ഇതുപോലൊരു പദ്ധതി നടപ്പാക്കുന്നതിനിടെ പാരിസ്ഥിതിക ആഘാത പഠനം എന്തുകൊണ്ട് നടത്തിയില്ലെന്ന് വിഡി സതീശൻ ചോദിച്ചു.
കേന്ദ്രസർക്കാരിന്റെയോ ഇന്ത്യൻ റെയിൽവേയുടെയോ അനുമതിയില്ല. ദേശദ്രോഹികൾ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്ഥലമെടുപ്പ് നടപടിയുമായി മുൻപോട്ട് പോയാൽ ജനപിന്തുണയോടെ ചെറുത്തുതോൽപിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
Comments