ലക്നൗ: ഉത്തർപ്രദേശിലെ പൊതുവേദിയിൽവെച്ച് ‘കർഷകൻ കവിളത്തടിച്ചു’ എന്ന തരത്തിൽ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമെന്ന് ബിജെപി എംഎൽഎ പങ്കജ് ഗുപ്ത. വീഡിയോയിൽ കാണുന്ന വയോധികൻ തന്റെ ചാച്ച ആണെന്നും പതിവായി ചെയ്യുന്ന പോലെ തന്റെ കവിളിൽ തട്ടുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയുടെ കുറച്ച് ഭാഗം മാത്രമാണ് പ്രതിപക്ഷം പ്രചരിപ്പിച്ചത്. സംഭവത്തെ രാഷ്ട്രീയ വത്കരിക്കേണ്ട ആവശ്യമില്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എംഎൽഎയെ തല്ലിയെന്ന് പ്രതിപക്ഷം ആരോപിക്കുന്ന ഛത്രപാലിനൊപ്പമാണ് പങ്കജ് വാർത്താ സമ്മേളനം നടത്തിയത്. രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം സംഭവം വളച്ചൊടിക്കുകയായിരുന്നു. പങ്കജുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ഛത്രപാലും പറഞ്ഞു. അദ്ദേഹത്തിന്റെ കവിളിൽ എന്നത്തേയും പോലെ സ്നേഹത്തോടെ തലോടുകമാത്രമാണ് ചെയ്തതെന്നും ഛത്രപാൽ വ്യക്തമാക്കി.
ഉന്നാവിൽ വെള്ളിയാഴ്ച്ച നടന്ന പരിപാടിയ്ക്കിടെയാണ് ഛത്രപാൽ വേദിയിലേക്ക് വന്ന് പങ്കജിനെ തട്ടി സംസാരിച്ചത്. എന്നാൽ ഈ വീഡിയോയുടെ കുറച്ച് ഭാഗം മാത്രം കട്ട് ചെയ്ത് പ്രതിപക്ഷ പാർട്ടികൾ പ്രചരിപ്പിക്കുകയായിരുന്നു. ബിജെപി എംഎൽഎയുടെ മുഖത്ത് അടിച്ച് കർഷകൻ എന്ന പേരിലാണ് പല മാദ്ധ്യമങ്ങളും വാർത്ത നൽകിയത്. പിന്നാലെയാണ് ഛത്രപാലിനൊപ്പം പങ്കജ് വാർത്താ സമ്മേളനം നടത്തി സംഭവം വിശദീകരിച്ചത്.
Comments