ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്നു. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ ധീരജാണ് കൊല്ലപ്പെട്ടത്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു. മറ്റൊരു വിദ്യാർത്ഥിക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു വിദ്യാർത്ഥിയുടെ തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കോളേജിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സമയം പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർത്ഥിയെ കുത്തിയത് എന്നാണ് ആരോപണം. ധീരജിനെ കുത്തിയവർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.
ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് തൊട്ടടുത്തുള്ള ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആളുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുറത്ത് നിന്നുള്ള ആളുകൾ പ്രവേശിച്ചതിനെതിരേയും കോളേജിനുള്ളിൽ ഇപ്പോൾ ശക്തമായ പ്രതിഷേധം നടക്കുകയാണ്.
Comments