കോഴിക്കോട്:കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.കൊലപാതകങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം ആരോപിച്ചു.സി പി ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാൻ കോൺഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായി എന്നതാണ് ധീരജിന്റെ മരണത്തിലൂടെ കാണേണ്ടത്. കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും ഉണ്ടായില്ല. സംഘർഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ട. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നാട് അതിന്റെ കൂടെ നിൽക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നത്തെ ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ആഗോള വൽക്കരണം അല്ലാത്ത നയമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ബി ജെ പി ക്ക് ബദലായി എങ്ങനെ കോൺഗ്രസ് വരും. ഈ രാജ്യത്തെ ജനങ്ങൾ ബിജെപിക്ക് ബദലായി കോൺഗ്രസിനെ കാണുന്നില്ല. കോൺഗ്രസിന് വിശ്വാസത്തകർച്ചയുണ്ടായി. ഏറ്റവും വലിയ വിശ്വാസതകർച്ച നേരിടുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബി ജെ പി യെ അധികാരത്തിൽ നിന്ന് മാറ്റാൻ സി പി എം നിർദ്ദേശിക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെ ഒരുമിക്കലാണ്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കരുത്തുറ്റ പ്രാദേശിക കക്ഷികൾ ഉണ്ട്. ഇത് കൂടുതലായി ബിജെപിക്കെതിരെ ഉപയോഗിക്കണം.സി പി എം ഇതിനെല്ലാം പറ്റുന്ന മഹാശക്തിയുള്ളവരാണെന്ന് അവകാശപ്പെടുന്നില്ല.പ്രാദേശിക ശക്തികൾക്കൊപ്പം നിന്ന് മഹാശക്തി രൂപപ്പെടുത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments