ആലുവ: ആലുവയിലെ ദിലീപിന്റെ വീട്ടില്‍ നടത്തുന്ന പരിശോധനയില്‍ അന്വേഷണ സംഘം തോക്കും തിരയുന്നതായി വിവരം. ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സംസാരിച്ച സമയത്ത് ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നതായാണ് പോലീസിന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഈ വിവരം അന്വേഷണസംഘം ഇപ്പോഴാണ് പുറത്ത് വിടുന്നത്. തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് നിലവില്‍ ദിലീപിന് ഇല്ല എന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് തോക്ക് തേടിയും പരിശോധന നടത്തുന്നത്. പത്മസരോവരം വീട്ടില്‍ വച്ചാണ് ഗൂഢാലോചന നടത്തിയതെന്നും ദിലീപ് തന്റെ കൈവശം ഒരു തോക്ക് പിടിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.
തോക്ക് കണ്ടെത്തിയാല്‍ അതും കേസില്‍ നിര്‍ണ്ണായകമാകും. രണ്ട് സംഘങ്ങളായാണ് ഇവര്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. വധഭീഷണി കേസില്‍ ക്രൈംബ്രാഞ്ച് എസ്പിക്ക് പരിശോധന നടത്താനുള്ള അനുമതിയുണ്ട്. ഒപ്പം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തിനും അനുമതിയുണ്ട്. രണ്ട് സംഘങ്ങള്‍ക്കും അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ദിലീപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയിലുമാണ് റെയ്ഡ് നടക്കുന്നത്. ദിലീപിന്റെ സഹോദരന് അനൂപിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. മൂന്നിടത്തും ഒരേ സമയത്താണ് പരിശോധന നടത്തുന്നത്. റെയ്ഡിന്റെ വിവരമറിഞ്ഞാണ് ദിലീപ് വീട്ടിലെത്തിയത്.
ഗ്രാൻഡ് പ്രൊഡക്ഷൻസിലെ പരിശോധന ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾക്ക് വേണ്ടിയാണ് പരിശോധന. കംപ്യൂട്ടറുകളിൽ ദൃശ്യം സൂക്ഷിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇവിടെ നിന്നുള്ള കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ കസ്റ്റഡിയിൽ എടുത്തേക്കും. ഹാർഡ് ഡിസ്കുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാൻ ആലോചന. ആലുവയിലെ വീട്ടിൽ സൈബർ വിദഗ്ധരും പരിശോധനക്കായി എത്തിയിട്ടുണ്ട്.
Comments