ലക്നൗ: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. അഖിലേഷ് യാദവിനെ കാണാൻ താൻ ദിവസങ്ങളോളം കാത്തു നിന്നിട്ടുണ്ടെന്നും, ദളിതരെ അഖിലേഷിന് ആവശ്യമില്ലെന്നും ചന്ദ്രശേഖർ ആസാദ് ആരോപിച്ചു. ‘ എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകാനുള്ള ഉത്തരവാദിത്തം ഞാൻ അഖിലേഷിനെ ഏൽപ്പിച്ചിരുന്നു. ആറ് മാസത്തോളം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തെ കാണുന്നതിന് വേണ്ടി ഞാൻ ലക്നൗവിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ എന്നെ കാണാൻ കൂട്ടാക്കിയില്ല. എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ അപമാനിക്കുകയായിരുന്നു.
അവരുടെ നേതാവും സമാജ്വാദ് പാർട്ടിയിൽ ചേർന്നേക്കുമെന്ന് എന്റെ പിന്നിലുള്ള ജനങ്ങൾ ഭയപ്പെട്ടിരുന്നു. പക്ഷേ അഖിലേഷിന് ദളിതരെ ആവശ്യമില്ല. സാമൂഹിക നീതി എന്നാൽ എന്താണെന്ന് അഖിലേഷ് യാദവിന് അറിയില്ല. ദളിതരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അദ്ദേഹം മൗനം പാലിക്കുന്നത് തുടരുകയാണ്. ബിജെപിയെ തടയുന്നതിന് വേണ്ടി ബിഎസ്പിയുമായും എസ്പിയുമായും യോജിച്ച് പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അഖിലേഷ് യാദവിനെ എന്റെ സഹോദരനെ പോലെയായിരുന്നു കണക്കാക്കിയിരുന്നത്.
അനീതിക്കെതിരായ എന്റെ പോരാട്ടം ഇനിയും തുടരും. പ്രതിപക്ഷത്തെ ഒരുമിച്ച് നിർത്താൻ ഞാൻ ശ്രമിക്കും. ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോരാടുമെന്നും’ ആസാദ് പറഞ്ഞു. അഖിഷേഷ് യാദവിന്റെ സമാജ്വാദ് പാർട്ടിയും ഭീം ആർമിയും തിരഞ്ഞെടുപ്പിൽ യോജിച്ച് പ്രവർത്തിക്കുമെന്ന് ആദ്യഘട്ടത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ആസാദിന്റെ പ്രതികരണം. സഖ്യം സംബന്ധിച്ച് ഇരുവരും ചേർന്ന് പത്രസമ്മേളനം നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു.
Comments