ന്യൂഡൽഹി : സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ സഹോദര ഭാര്യ അപർണ യാദവ് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പാർട്ടി നേതൃത്വത്തെ പരിഹസിച്ച് ബിജെപി. മുഖ്യമന്ത്രിയെന്ന നിലയിലും കുടുംബസ്ഥനെന്ന നിലയിലും അഖിലേഷ് യാദവ് പരാജയപ്പെട്ടുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും അഖിലേഷിന് ഭയമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാർ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ മാത്രമേ അഖിലേഷിന് അറിയൂ. നിയമസഭാ തെരഞ്ഞെടുപ്പ് ഏത് നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. യോഗി ആദിത്യനാഥിനെയും അദ്ദേഹം നടപ്പിലാക്കിയ വികസന പദ്ധതികളേയും ഭയന്നാണ് അഖിലേഷ് യാദവ് പ്രഖ്യാപനം വൈകിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലും കുടുംബസ്ഥൻ എന്ന നിലയിലും അദ്ദേഹം പൂർണമായും പരാജയപ്പെട്ടു. എംപി എന്ന നിലയിലും അഖിലേഷ് യാദവ് പരാജയമാണെന്ന് കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. അപർണ യാദവ് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആദ്യമായാണ് അഖിലേഷ് യാദവ് യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അനധികൃത പണമിടപാടിൽ ഉൾപ്പെടെ സമാജ്വാദി പാർട്ടി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ പാർട്ടിക്ക് ഭരണം പിടിക്കാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Comments