ശ്രീനഗർ: കശമീരിൽ ഏറെ നാളുകളായി സജീവമായി തുടരുന്ന പിടികിട്ടാപ്പുള്ളികളായ മൂന്ന് ഭീകരരുടെ മുഖച്ചിത്രങ്ങൾ പുറത്തിറക്കി പോലീസ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ധനസഹായവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കുൽഗാം, പുൽവാമ, ശ്രീനഗർ സ്വദേശികളാണ് മൂവരും.
കുൽഗാമിലെ രെദ്വാനി സ്വദേശിയും അബ്ദുൾ റാഷിദിന്റെ മകനുമായ ബാഷിത് അഹമ്മദ് ദാർ, പുൽവാമയിലെ വാഗം സ്വദേശിയും ഫറൂഖ് ഹസാറിന്റെ മകനുമായ ആരിഫ് അഹമ്മദ് ഹസാർ, ശ്രീനഗറിലെ അലി ജാൻ റോഡ് സ്വദേശിയും ഗുൽസാർ മിറിന്റെ മകനുമായ മോമിൻ ഗുൽസാർ അമീർ എന്നിവരാണ് പിടികിട്ടാപ്പുള്ളികളായി പോലീസ് പ്രഖ്യാപിച്ച മൂന്ന് പേർ. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9596770502, 9596770509, 9596770508 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം കശ്മീരിൽ ഭീകരവേട്ട തുടരുകയാണ് സൈന്യം. ഇന്നലെ കശ്മീരിലെ ചന്ദൂരയിൽ നിന്നും ലഷ്‌കർ-ഇ-ത്വയ്ബയുടെ തലവനെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ഷോപ്പിയാൻ സ്വദേശിയായ ജെഹാംഗീർ അഹമ്മദ് നായ്കൂ ആണ് അറസ്റ്റിലായത്.
Comments