കാസർകോട് : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി അഹമ്മദ് ദേവർ കോവിൽ തലകീഴായി ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ വീഴ്ച സംഭവിച്ചത് പോലീസിന്. റവന്യൂവകുപ്പ് നൽകിയ റിപ്പോർട്ടിലാണ് പോലീസിന് വീഴ്ച സംഭവിച്ചതാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് റവന്യൂവകുപ്പ് ജില്ലാ പോലീസ് മേധാവിക്കും, മേലുദ്യോഗസ്ഥനും കൈമാറി.
പതാക ഉയർത്തുന്നതിന് മുൻപ് കയർ അഴിച്ചു കൊടുത്ത പോലീസുകാരന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലാണ് റിപ്പോർട്ടിൽ ഉള്ളത്. രണ്ട് പോലീസുകാരെക്കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. എആർ ക്യാമ്പിലെ ഗ്രേഡ് എസ്ഐ നാരായണൻ, സിപിഒ ബിജുമോന് എന്നിവർക്കാണ് വീഴ്ച സംഭവിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഇരുവർക്കുമെതിരെ വകുപ്പുതല നടപടിയെടുക്കാനാണ് തീരുമാനം.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കൊടിമരം വൃത്തിയാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടത് റവന്യൂവകുപ്പാണ്. പിന്നീട് പതാക കെട്ടുന്നതും, ഉയർത്തുന്നതുമെല്ലാം പോലീസിന്റെ ചുമതലയാണ്. റിഹേഴ്സൽ നടത്തി എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തി ശേഷമാണ് പതാക ഉയർത്തുക. പതാക ഉയർത്തുമ്പോൾ ഏതു കയറാണ് വലിക്കേണ്ടതെന്നും പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്വവും ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനാണ്.
കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെയാണ് പതാക മന്ത്രി തലകീഴായി ഉയർത്തിയത്. പാറിപ്പറക്കുന്ന പതാകയെ നോക്കി മന്ത്രിയും കൂടെയുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരും സല്യൂട്ട് ചെയ്യുകയും ചെയ്തു. തലകീഴായാണ് പതാക ഉയർത്തിയതെന്ന കാര്യം മന്ത്രിയുടേയോ മറ്റ് പോലീസ് ഉദ്യോഗസ്ഥരുടേയോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ പതാക അഴിച്ച് വീണ്ടും ഉയർത്തുകയായിരുന്നു.
Comments