തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ വിദ്യാർത്ഥിനിയിൽനിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാനും നടപടിക്കും രജിസ്ട്രാറോട് ആവശ്യപ്പെടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവനസൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം പത്താം ക്ലാസ് പോലും പാസാകാതെ പ്യൂൺ തസ്തികയിൽ ജോലി ചെയ്ത ശേഷം അസിസ്റ്റന്റ് തസ്തികയിൽ സി.ജെ.എൽസി എത്തിയത് ഏഴ് വർഷത്തിനുള്ളിൽ. പരീക്ഷ പോലും നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിപിഎം അനുഭാവിയും ഇടത് സംഘടനാ പ്രവർത്തകയുമായ എൽസിയെ സ്ഥിരപ്പെടുത്തിയത്. എൽസിയുടെ നിയമനം സംബന്ധിച്ച രേഖകളും പരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. എൽസി അടക്കമുള്ളവരുടെ നിയമനങ്ങളിൽ ഇടത് സംഘടന ഇടപെട്ടതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. പത്താം ക്ലാസ് പാസാകാത്ത എൽസി സർവകലാശാലയിൽ താത്കാലിക ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലി ചെയ്തിരുന്നു.
2009ൽ എൽഡിഎഫ് ഭരണത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റ് എൽസി ഉൾപ്പെടെ 150 പേർ സ്ഥിരം പ്യൂൺ നിയമനം നൽകിയിരുന്നു. 35ാം വയസ്സിൽ 2010ൽ സ്ഥിരം നിയമനം ലഭിച്ച എൽസി അടുത്ത വർഷം തുല്യതാ പരീക്ഷയിലൂടെ എസ്എസ്എൽസി പാസായി. തുടർന്ന് പ്‌ളസ്ടുവും പാസായി. എം.ജി.സർവ്വകലാശാലയിൽ നിന്ന് തന്നെയാണ് ഡിഗ്രി നേടിയത്. ജോലിയിൽ ഇരുന്നു കൊണ്ട് തന്നെ റഗുലർ ബിരുദമാണ് നേടിത്. ഇതിനെതിരെ പരാതി ഉയർന്നിരുന്നെങ്കിലും അന്വേഷണം ഉണ്ടായില്ല. 2017 നവംബറിൽ പ്രത്യേകം ഒഴിവുകൾ സൃഷ്ടിച്ചാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റായി എം.ബി.എ വിഭാഗത്തിൽ ഇവരെ നിയമിച്ചത്.
Comments