കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും ഒപ്പമുള്ളവരുടെയും മൊബൈൽ ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനം ഇന്ന്. ഏത് ഫോറൻസിക് ലാബിലേയ്‌ക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി ഇന്ന് നിർദ്ദേശം നൽകും. ഉച്ചയ്‌ക്ക് 1.45നാണ് ഉപഹർജി പരിഗണിക്കുന്നത്.
തന്റെ വീട്ടിൽ നിന്നും എടുത്ത എല്ലാ ഗാഡ്‌ജേറ്റുകളും പോലീസിന്റെ പക്കൽ ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. ഫോണുകളിൽ കൃത്രിമമായി എന്തെങ്കിലും കൂട്ടിച്ചേർക്കാനുള്ള സാധ്യതയും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈൽ ഫോണുകളിൽ ആറെണ്ണം ദിലീപ് കൈമാറിയിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോൺ താൻ ഉപയോഗിക്കുന്നതല്ലെന്ന് ദിലീപ് അറിയിച്ചു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേയ്‌ക്ക് മാറ്റി. കൂടാതെ, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ഹർജി ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 4ന് വീണ്ടും പരിഗണിക്കും.
















Comments