തിരുവനന്തപുരം: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലത മങ്കേഷ്‌കറുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകളുണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്‌ക്കാനാകാത്ത സ്ഥാനമാണ് ലത മങ്കേഷ്‌കറിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലാപനമാധുരി കൊണ്ട് ലോകത്തിനെ കീഴടക്കാനവർക്കായി. പകരം വെയ്‌ക്കാനില്ലാത്ത സംഗീതജ്ഞയായിരുന്നു ലത മങ്കേഷ്‌കറെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിയ്‌ക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി കുറിച്ചു.
ഇന്ന് രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ലത മങ്കേഷ്‌കറുടെ അന്ത്യം. 92 വയസ്സായിരുന്നു. ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചിരുന്നു. ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറെ കൊറോണ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തന്റെ 13-ാം വയസ്സിലാണ് ലത മങ്കേഷ്‌കർ സംഗീതലോകത്തേയ്‌ക്ക് ചുവടുവെയ്‌ക്കുന്നത്.
















Comments