തിരുവനന്തപുരം: ഭയമുള്ളതു കൊണ്ടാണ് മുഖ്യന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണക്കടത്തിന്റേയും സാമ്പത്തിക അഴിമതിയുടേയും സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളുടേയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. അതിന് നേതൃത്വം കൊടുത്തയാളെയാണ് മുഖ്യമന്ത്രി വീണ്ടും വീണ്ടും ന്യായീകരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കിടന്നയാളാണ് എം. ശിവശങ്കർ. ഇയാൾക്കെതിരെയാണ് കൂട്ടുപ്രതി വെളിപ്പെടുത്തൽ നടത്തിയത്. എന്നിട്ടും ശിവശങ്കറിനെ പിന്തുണയ്‌ക്കുന്നുവെങ്കിൽ മുഖ്യമന്ത്രിക്ക് ഭയക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന് വ്യക്തമാണെന്ന് സതീശൻ പറഞ്ഞു.
പുസ്തകം എഴുതാൻ ശിവശങ്കറിന് സർക്കാർ അനുമതി നൽകിയിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് പ്രത്യേക തരം പക ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കർ വെളിപ്പെടുത്തിയാൽ പൊള്ളലേൽക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കും. ഈ ഭയമാണ് ശിവശങ്കറിനെ അന്ധമായി പിന്തുണയ്‌ക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലോകായുക്തയോടുള്ള സർക്കാരിന്റെ നിലപാടിനേയും സതീശൻ വിമർശിച്ചു. ഒരു കോടതിയും ഇതുവരെ നിയമ വിരുദ്ധമാണെന്ന് പറയാത്ത നിയമമാണ് 22 വർഷത്തിന് ശേഷം സർക്കാർ നിയമ വിരുദ്ധമാണെന്ന് പറഞ്ഞത്. മുഖ്യമന്തിക്കെതിരായ കേസ് പരിഗണനയിൽ വന്നപ്പോഴാണ് ലോകായുക്ത നിയമം നിയമ വിരുദ്ധമായത്. വളഞ്ഞ വഴിയിലൂടെയുള്ള സർക്കാർ നീക്കത്തിന് ഗവർണറും കൂട്ടുനിന്നു. ഓർഡിനൻസിൽ ഗവർണർ ഒപ്പിടും വരെ നിയമസഭ ചേരുന്നതിനുള്ള തീയതി നിശ്ചയിക്കാതെ സർക്കാർ ഒളിച്ചു കളിച്ചു. ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നിയമസഭയെ അവഹേളിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.
ലോകായുക്ത നിയമ ഭേദഗതിയെ കുറിച്ച് മുഖ്യമന്ത്രി ആദ്യം സി.പി.ഐ നേതാക്കളെ ബോധ്യപ്പെടുത്തണം. കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലപാടാണ് ശരിയെന്ന് പരസ്യമായി പറഞ്ഞവരാണ് കാനം രാജേന്ദ്രൻ അടക്കമുള്ള സി.പി.ഐ നേതാക്കൾ. സി.പി.ഐയെ ബോധ്യപ്പെടുത്തിയതിന് ശേഷം മുഖ്യമന്ത്രി പ്രതിപക്ഷത്തിനെ ബോധ്യപ്പെടുത്തിയാൽ മതിയെന്നും വിഡി സതീശൻ പറഞ്ഞു.
















Comments