ലക്‌നൗ: പ്രതിപക്ഷപാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ് വാദി പാർട്ടി എന്ന പേരിൽ നടക്കുന്നവർ ഏകാധിപത്യത്തിന്റെയും കുടുംബവാഴ്ചയുടേയും വക്താക്കളാണെന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരക്കാർക്ക് ഒരിക്കലും പൊതുക്ഷേമത്തിലും ശ്രദ്ധിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇവർ ശ്രദ്ധ ചെലുത്തുന്നത് ഗുണ്ടായിസത്തിലും കള്ളപ്പണത്തിലും കൊള്ളയിലും ഗുണ്ടാപിരിവിലുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ 2017 ന് ശേഷം ഇത്തരമൊരു അവസ്ഥ ഉത്തർപ്രദേശിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഝാൻസിയിലെ ഗുർസാരായിലെ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സമാജ് വാദി പാർട്ടിയെ കുടുംബഭരണപാർട്ടിയെന്ന് വിമർശിച്ചിരുന്നു. കാൺപൂരിൽ നടന്ന പൊതുറാലിയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
2017 ന് മുൻപ് ജില്ലയിൽ സ്പോൺസേർഡ് മാഫിയകളും ക്രിമിനലുകളും ആധിപത്യം സ്ഥാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അത് കോൺഗ്രസോ എസ്പിയോ ബിഎസ്പിയോ ആകട്ടെ, അവർക്ക് പാവങ്ങളോടും കർഷകരോടും ഇടത്തരം ചെറുകിട സംരംഭങ്ങളോടും അനുകമ്പയില്ലായിരുന്നു. അവർക്കായി അവർ ഒന്നും ചെയ്തില്ല, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളിയില്ല, കക്കൂസുകളും വീടും നിർമ്മിച്ചില്ല.
ദരിദ്രർക്ക് ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും നൽകിയിട്ടില്ല. അവരുടെ സഹതാപം മാഫിയകളോടും കുറ്റവാളികളോടും മാത്രമായിരുന്നു. 2017 ന് ശേഷം ഇത്തരം മാഫിയകളുടെയും കുറ്റവാളികളുടെയും മേൽ സർക്കാരിന്റെ ബുൾഡോസർ ഓടിക്കുകയും അവരുടെ സ്വത്ത് പിടിച്ചെടുക്കുകയും ചെയ്യുന്നത് നിങ്ങൾ കണ്ടില്ലേയെന്ന് യോഗി ചോദിച്ചു.
Comments