ചെന്നൈ: തമിഴ്‌നാട്ടിൽ തദ്ദേശതെരഞ്ഞെടുപ്പിൽ വനിതാ വോട്ടുകൾ ഉറപ്പിക്കാൻ പാദസരവും പാത്രവും പണവും വിതരണം ചെയ്ത് ഡിഎംകെ. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി സമ്മാനങ്ങൾ വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ഡിഎംകെ ശ്രമിച്ചത്. സ്ത്രീവോട്ടർമാരെ പാട്ടിലാക്കാൻ ഡിഎംകെ നടത്തിയ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവും പരാതികളും ഉയർന്നുകഴിഞ്ഞു. 19നാണ് നഗരമേഖലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. 22നാണ് ഫലപ്രഖ്യാപനം.
സ്ത്രീകളുള്ള വീടുകളിൽ പാദസരവും പാത്രവും ആയിരം രൂപയും നൽകിയിരിക്കുകയാണ്. ഇവിടെ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പാദസ്വരം നൽകി സ്ത്രീകളുടെ വോട്ട് നേടാനാണ് ഡിഎംകെയുടെ ശ്രമം. നേരത്തെ പണം നൽകി വോട്ടുനേടാൻ ശ്രമിച്ചിരുന്നു. ഡിഎംകെയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങുകയാണ് മറ്റുപാർട്ടികൾ.
അതേസമയം ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. 21 കോർപ്പറേഷൻ, 138 മുൻസിപ്പാലിറ്റി, 490 ടൗൺ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിജെപി ഒറ്റയ്‌ക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സീറ്റ് പങ്കുവയ്‌ക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ തദ്ദേശ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയത്.
ഉപഹാരങ്ങൾ നൽകി വോട്ട് പിടിക്കുന്നത് തമിഴ്‌നാട്ടിൽ നേരത്തെ മുതൽ പതിവാണ്. ജയലളിതയും കരുണാനിധിയും മാറി മാറി ഭരിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ ഇരുപാർട്ടികളും ഇതിൽ മത്സരിക്കുകയായിരുന്നു. ടെലിവിഷൻ സെറ്റുകൾ ഉൾപ്പെടെ ഉപഹാരങ്ങളായി അന്നും വിതരണം ചെയ്തിട്ടുണ്ട്.
Comments