കോഴിക്കോട്: കെഎസ്ആർടിസി ബസ് ഇടിച്ച് പ്രവാസി മരിച്ച കേസിൽ ആശ്രിതർക്ക് 7.4 കോടി രൂപ നഷ്ടപരിഹാരം. ഖത്തറിൽ എഞ്ചിനീയർ ആയിരുന്ന മലപ്പുറം സൗത്ത് മൂന്നിയൂരിയിൽ ചോനാരി വീട്ടിൽ മമ്മൂട്ടിയാണ് കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചത്. കേസിൽ കോഴിക്കോട് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ(എംഎസിടി)ആണ് നഷ്ടപരിഹാരം വിധിച്ചത്.
തേഞ്ഞിപ്പലത്ത് വെച്ചാണ് മമ്മൂട്ടി വാഹനാപകടത്തിൽ മരിച്ചത്. 2017 ജൂലൈ 12ന് വൈകിട്ടാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ഖത്തറിൽ നിന്ന് അവധിയ്‌ക്ക് നാട്ടിൽ എത്തിയ മമ്മൂട്ടി, നടന്ന പോകുമ്പോഴാണ് ബസ് ഇടിച്ച് മരിച്ചത്. കേസിൽ മമ്മൂട്ടിയുടെ മാതാപിതാക്കൾ, ഭാര്യ, 4 പെൺകുട്ടികൾ എന്നിവർക്ക് നഷ്ടപരിഹാരമായി 7,40,68,940 രൂപയും, അതിന്റെ പലിശയും, കോടതി ചെലവും നൽകാൻ എംഎസിടി ജഡ്ജി സാലിഹ് ഉത്തരവിട്ടു.
പരാതിക്കാർക്ക് വേണ്ടി അഡ്വ. എംസി രത്‌നാകരനും, അഡ്വ. അബ്ദുൽ ഗമാൽ നാസറും ഹാജരായി. ന്യൂഇന്ത്യ അഷ്വറൻസ് കമ്പനിയും കെഎസ്ആർടിസിയുമാണ് നഷ്ടപരിഹാര തുക നൽകേണ്ടത്.
Comments